തൃശ്ശൂർ : സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ് . ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ബാങ്കിൽ ഇന്നലെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 1998 ലാണ് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ഇതിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്‌സഡ് ഡിപ്പോസിറ്റാണ്.
എന്നാൽ പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയാണ്. ഏപ്രിൽ 2 ന് ഒരു കോടി രൂപ അക്കൗണ്ടിൽ നിന്ന് സിപിഎം ജില്ലാ കമ്മിറ്റി പിൻവലിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദായനികുതി ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് അക്കൗണ്ടിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ പരിശോധിച്ചത് എന്നാണ് വിവരം. കൂടാതെ 98 ൽ ഉള്ള അക്കൗണ്ടിനെ കുറിച്ച് എന്തുകൊണ്ട് റിട്ടേണിൽ പരാമർശിച്ചില്ല എന്നുമാണ് ആദായനികുതി ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. കൂടാതെ പിൻലവിച്ച പണം ചിലവഴിക്കരുതെന്ന് ഇൻകംടാക്‌സ് നിർദേശം നൽകിയിട്ടുണ്ട്. പണത്തിൻറെ സോഴ്‌സ് അടക്കമുളളവ വ്യക്തമാക്കാൻ ഇൻകംടാക്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കരുവന്നൂർ ബാങ്ക് കേസിൽ ഇഡി ചോദ്യം ചെയ്ത സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിൽ നിന്നും ആദായനികുതി വകുപ്പും മൊഴി എടുത്തിരുന്നു. ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദായ നികുതി വകുപ്പ് ചോദിച്ചറിഞ്ഞത്. സിപിഎമ്മിൻറെ രഹസ്യ അക്കൗണ്ടുകൾ സംബന്ധിച്ച് ഇന്നലെ ഇഡിയുടെ ചോദ്യം ചെയ്യൽ നടന്നിരുന്നു.
Discussion about this post