തിരുവനന്തപുരം: വിമർശനം ശക്തമായതോടെ പാനൂർ ബോംബ് സ്‌ഫോടന കേസിൽ അനങ്ങി പോലീസ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ പോലീസിന് നിർദ്ദേശം ലഭിച്ചു. സംസ്ഥാന പോലീസ് മേധാവി എംആർ അജിത് കുമാറാണ് നിർദ്ദേശം നൽകിയത്.
സ്‌ഫോടന കേസിന്റെ അന്വേഷണത്തിൽ യാതൊരു ഗൗരവും പോലീസ് കാണിച്ചിരുന്നില്ല. എഫ്‌ഐആറിൽ ഉൾപ്പെടെ ഇത് പ്രതിഫലിച്ചിരുന്നു. ഇതോടെയാണ് വിമർശനം ഉയർന്നത്. ഒരാൾ കൊല്ലപ്പെട്ടിട്ടും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തയ്യാറായില്ല. പത്തംഗ സംഘം ഉൾപ്പെട്ട കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് ആകട്ടെ രണ്ട് പേർക്കെതിരെയും. സംഭവത്തിൽ അന്വേഷണം ഉന്നതരിലേക്കും എത്തിയേക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ പാർട്ടിയെ സംരക്ഷിക്കാനുള്ള നാടകം ആണ് ഇതെന്ന് ആയിരുന്നു ഉയർന്ന ആക്ഷേപം.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ആണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശം ഉള്ളത്. മുൻപ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ട കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കണമെന്നും ബോംബ് നിർമിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ വ്യാപകമായി പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്. പാനൂരിലെ സ്‌ഫോടനത്തിന് പുറമെ മണ്ണന്തല സ്‌ഫോടനവും കണക്കിലെടുത്താണ് പോലീസ് നടപടി.
14 ജില്ലകളിലെയും ജില്ലാ പോലീസ് മേധാവിമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മിന്നൽ പരിശോധനയുൾപ്പെടെ നടത്താനും കർശന നിർദ്ദേശമുണ്ട്.
Discussion about this post