കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ വീട്ടിൽ സിപിഎം നേതാക്കൾ പോയതിനെ ന്യായീകരിച്ച് സിപിഎം നേതാവ് പി ജയരാജൻ. മരിച്ചവരുടെ വീട്ടിൽ പോയത് മനുഷ്യത്വത്തിന്റെ പേരിലോ ബന്ധുത്വത്തിന്റെ പേരിലോ ആകാം. സുഹൃത്ത് ബന്ധത്തിന്റെ പേരിൽ അങ്ങനെ പോകുന്നവർക്ക് തങ്ങൾ വിലക്കേർപ്പെടുത്തില്ല. അത്രയും മനുഷ്യത്വമില്ലാത്ത പാർട്ടിയല്ല സിപിഎം. ഉത്തരവാദിത്വപ്പെട്ട നേതാക്കളൊന്നും അവിടെ പോയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
‘സിപിഎമ്മിനെയും എൽഡിഎഫിനെയും താറടിച്ചു കാണിക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ല. മരിച്ചയാളുടെ വീട്ടിൽ അവിടുത്തെ എംഎൽഎ പോവുന്നതിൽ എന്താണ് തെറ്റ്. വലിയ തെറ്റ് ചെയ്ത് ശിക്ഷിക്കപ്പെട്ടയാൾ മരിച്ചാൽ, അയാളുടെ വീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളും പോകാറില്ലേ?. അതിൽ ഒരു തെറ്റുമില്ല. ഞങ്ങളെപോലെയുള്ള നേതാക്കളൊന്നും അവിടെ പോയിട്ടില്ല. ബന്ധത്തിന്റെ അടിസ്ഥാനത്തിൽ അവർ പോകുന്നതിൽ ഞങ്ങൾ എന്തിന് വിലക്കേർപ്പെടുത്തണം?. വ്യക്തി ബന്ധത്തിന്റെ പേരിലാണ് ചിലർ പോയത്. പ്രദേശത്തെ ഏരിയാ കമ്മറ്റി അംഗങ്ങളൊന്നും അവിടേക്ക് പോയിട്ടില്ലല്ലോ.. ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ അത് ബന്ധുത്വത്തിന്റെ പേരിലോ സുഹൃത്ത് ബന്ധത്തിന്റെ അടിസ്ഥാനത്തിലോ ആണ്. അങ്ങനെയുള്ളവർക്ക് വിലക്കേർപ്പെടുത്താൻ മനുഷ്യത്വം പോലുമില്ലാത്ത പാർട്ടിയല്ല സിപിഎം’- പി ജയരാജൻ വ്യക്തമാക്കി.
മരിച്ച യുവാവിനും രണ്ട് കൈകളും നഷ്ടപ്പെട്ട് ആശുപത്രിയിൽ കഴിയുന്നവർക്കും കുടുംബമുണ്ട്. പാർട്ടി തള്ളിക്കളഞ്ഞ ഈ സംഘം ബോംബ് ഉണ്ടാക്കി നാട്ടിൽ സമാധാനം തകർക്കാനാണ് ശ്രമിച്ചത്. അവരെ പാർട്ടി തള്ളിക്കളഞ്ഞതാണ്. ആരാണ് ആ വീട്ടിൽ പോയതെന്ന് തനിക്കറിയില്ല. മരിച്ചവരുടെ കൃത്യത്തെ അംഗീകരിക്കുന്നില്ല. അവർക്ക് പക്ഷേ അമ്മയും ബന്ധുക്കളും എല്ലാം ഉണ്ട്. അവരുടെ വീട്ടിൽ പോകുന്നതിന് പാർട്ടി ഒരു വിലക്കും ഏർപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post