ദക്ഷിണേന്ത്യയിൽ ബിജെപി വലിയ വളർച്ച ലക്ഷ്യമിടുന്ന സംസ്ഥാനമാണ് തമിഴ്നാട്. തുടർച്ചയായ സന്ദർശനങ്ങൾ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് തമിഴകം കീഴടക്കാനുള്ള ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത്. യുവത്വത്തിന്റെ പ്രസരിപ്പുമായി മുന്നേറുന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ വ്യക്തി പ്രഭാവം തമിഴ്നാട്ടിൽ ബിജെപിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് ഇതുവരെ വന്ന എല്ലാ അഭിപ്രായ സർവേകളും സൂചിപ്പിക്കുന്നത്. ബിജെപിയുടെ വോട്ടു വിഹിതം രണ്ടക്കത്തിലേക്ക് കടക്കുമെന്നും പാർട്ടി ഇത്തവണ തമിഴ്നാട്ടിൽ നിന്ന് സീറ്റുകൾ നേടുമെന്നും സർവേകൾ പ്രവചിക്കുന്നു. വടക്കൻ തമിഴ്നാടിൽ നിർണായക സ്വാധീനമുള്ള പിഎംകെ എൻഡിഎ സഖ്യത്തിൽ എത്തിയത് ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് കൂടുതൽ കരുത്ത് പകരുന്നുണ്ട്.
പ്രധാനമായും തമിഴ്നാട്ടിലെ 5 ലോക്സഭാ സീറ്റുകളിലാണ് ബിജെപി ഇത്തവണ വിജയപ്രതീക്ഷ പുലർത്തുന്നത്. കോയമ്പത്തൂർ, നീലഗിരി, കന്യാകുമാരി, തിരുനെൽവേലി, ചെന്നൈ സൗത്ത് എന്നീ ലോക്സഭാ മണ്ഡലങ്ങളിൽ പ്രമുഖ സ്ഥാനാർത്ഥികളെ നിർത്തി ഡിഎംകെ സഖ്യത്തിനും എഐഎഡിഎംകെ മുന്നണിക്കും കടുത്ത വെല്ലുവിളിയാണ് ബിജെപി ഉയർത്തുന്നത്.
കോയമ്പത്തൂർ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ജനവിധി തേടുന്ന കോയമ്പത്തൂർ മണ്ഡലമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. വർഷങ്ങൾക്ക് മുൻപ് തന്നെ ആർഎസ്എസിനും ബിജെപിക്കും മികച്ച അടിത്തറയുള്ള മണ്ഡലമാണ് കോയമ്പത്തൂർ. 1998ലും 99ലും കോയമ്പത്തൂർ ലോക്സഭാ സീറ്റിൽ നിന്ന് ബിജെപിയുടെ സി പി രാധാകൃഷ്ണൻ ജയിച്ചിട്ടുണ്ട്.
ഡിഎംകെയുടെ അഴിമതിക്കും കുടുംബാധിപത്യത്തിനുമെതിരെ ശക്തമായി ശബ്ദിക്കുന്ന അണ്ണാമലൈ, പ്രചരണ രംഗത്ത് വലിയ ഓളം സൃഷ്ടിക്കുകയാണ്. കോയമ്പത്തൂർ മുൻ മേയർ ഗണപതി പി രാജ്കുമാറാണ് ഡിഎംകെ സ്ഥാനാർത്ഥി. യുവ നേതാവായ സിംഗൈ രാമചന്ദ്രനെയാണ് എഐഎഡിഎംകെ നിർത്തിയിരിക്കുന്നത്. മണ്ഡലത്തിലെ 6 നിയമസഭാ സീറ്റുകളിൽ 5 എണ്ണം നിലവിൽ എഐഎഡിഎംകെയുടെ കൈകളിലാണ്. കോയമ്പത്തൂർ സൗത്തിൽ നിന്ന് ബിജെപി നേതാവ് വാനതി ശ്രീനിവാസനാണ് ജയിച്ചത്. എഐഎഡിഎംകെയുടെ പിളർപ്പിനെ തുടർന്നുള്ള സാഹചര്യം കോയമ്പത്തൂരിൽ ബിജെപിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കെ അണ്ണാമലൈ.
നീലഗിരി
സുഖവാസ കേന്ദ്രമായ ഔട്ടി ഉൾപ്പെടുന്ന നീലഗിരി മണ്ഡലമാണ് ബിജെപി പ്രതീക്ഷ നൽകുന്ന തമിഴ്നാട്ടിലെ മറ്റൊരു മണ്ഡലം.
കേന്ദ്ര മന്ത്രിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ എൽ മുരുകനാണ് ഇവിടെ നിന്നുള്ള എൻഡിഎ സ്ഥാനർത്ഥി. സിറ്റിംഗ് എംപിയും ഡിഎംകെയുടെ പ്രമുഖ നേതാവുമായ എ രാജയാണ് ഡിഎംകെയ്ക്കായി നീലഗിരിയിൽ നിന്ന് ജനവിധി തേടുന്നത്.
പട്ടികജാതി സംവരണ മണ്ഡലമായ നീലഗിരിയിൽ നിന്ന് തുടർച്ചയായ നാലാം അങ്കത്തിന് ഇറങ്ങുന്ന എ രാജയ്ക്കെതിരെ ഇത്തവണ ജനവികാരം ശക്തമാണ്. ഡിഎംകെ നേതാവിന്റെ വിവാദ പരാമർശങ്ങൾ പലപ്പോഴും ഇൻഡി മുന്നണിക്ക് തലവേദന ഉണ്ടാക്കിയിരുന്നു. മണ്ഡലത്തിലെ 40 ശതമാനം വരുന്ന ബഡഗ സമുദായക്കാർക്ക് രാജയുടെ ഹിന്ദുവിരുദ്ധ പരാമർശങ്ങളിൽ കടുത്ത അതൃപ്തി ഉണ്ടെന്നാണ് റിപ്പോർട്ട്.
ലോകേശ് തമിഴ്സെൽവനാണ് നീലഗിരിയിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി. കഴിഞ്ഞ ഒന്നരക്കൊല്ലമായി നീലഗിരിയിൽ ഓഫീസ് സ്ഥാപിച്ച് പ്രവർത്തിക്കുന്ന എൽ മുരുകൻ മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറെ സുപരിചിതനാണ്. കേന്ദ്രമന്ത്രി എന്ന നിലയിൽ നടത്തിയ പ്രവർത്തങ്ങൾ നീലഗിരിയിൽ തനിക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് എൽ മുരുകൻ.
കന്യാകുമാരി
കേരളവുമായി അതിർത്തി പങ്കിടുന്ന കന്യാകുമാരി പരമ്പരാഗതമായി ആർഎസ് എസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ്.
മുൻ കേന്ദ്രമന്ത്രിയും 2014ൽ കന്യാകുമാരി ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ചു കയറുകയും ചെയ്ത പൊൻ രാധാകൃഷ്ണനെ തന്നെയാണ് ഇത്തവണയും ബിജെപി ഇവിടെ നിർത്തിയിരിക്കുന്നത്. അണികൾ സ്നേഹത്തോടെ പൊന്നാർ എന്ന് വിളിക്കുന്ന പൊൻ രാധാകൃഷ്ണൻ 2014 ആവർത്തിക്കാനാകുമെന്ന വിശ്വാസത്തിലാണ്. കന്യാകുമാരിയിൽ നിന്നുള്ള കോൺഗ്രസിന്റെ പ്രമുഖ സംസ്ഥാന നേതാവായിരുന്ന വിജയധരണി അടുത്തിടെ ബിജെപിയിലേക്ക് ചേക്കേറിയത് പാർട്ടിക്ക് ഗുണം ചെയ്യും.
കന്യാകുമാരിയിലെ സിറ്റിംഗ് എംപി വിജയ് വസന്താണ് ഇക്കുറിയും കോൺഗ്രസിനായി ജനവിധി തേടുന്നത്. എഐഎഡിഎംകെയ്ക്കായി ബസിലിയോൺ നസ്രത്താണ് മത്സരിക്കുന്നത്. ക്രിസ്ത്യാനികൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് കന്യാകുമാരി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ് വസന്തിന്റെ അച്ഛനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ
എച്ച് വസന്ത്‌കുമാർ ഒരു ലക്ഷത്തിൽ അധികം വോട്ടുകൾക്കണ് പൊൻ രാധാകൃഷ്ണനെ തോൽപ്പിച്ചത്. വസന്ത്കുമാറിന്റെ മരണത്തെ തുടർന്നാണ് 2021ൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
കെ അണ്ണാമലൈ നടത്തിയ എൻ മണ്ണ് എൻ മക്കൾ യാത്രയ്ക്ക് കന്യാകുമാരിയിൽ ലഭിച്ച ഗംഭീര സ്വീകരണം മണ്ഡലത്തിൽ ബിജെപിക്കുള്ള വമ്പൻ സ്വീകാര്യതയുടെ ഉദാഹരണമായാണ് പാർട്ടി വിലയിരുത്തുന്നത്. ജില്ലാ ആസ്ഥാനമായ
നാഗർകോവിലിൽ നിന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചത് ബിജെപി സ്ഥാനാർത്ഥിയായ എം ആർ ഗാന്ധിയാണെന്നതും പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.
തിരുനെൽവേലി
തമിഴ്നാട്ടിലെ ബിജെപിയുടെ ശക്തനായ നേതാവും മുൻ എഐഎഡിഎംകെ നേതാവുമായ നൈനാർ നാഗേന്ദ്രനാണ് തിരുനെൽവേലിയിലെ എൻഡിഎ സ്ഥാനാർത്ഥി. മുൻ സംസ്ഥാന മന്ത്രി കൂടിയായ നൈനാർ നാഗേന്ദ്രൻ നിലവിൽ തിരുനൽവേലി നിയമസഭാ മണ്ഡലത്തിലെ എംഎൽഎയാണ്. കോൺഗ്രസ് നേതാവായ റോബർട്ട് ബ്രൂസാണ് ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാർത്ഥി. റോബർട്ട് ബ്രൂസിനായി മണ്ഡലത്തിലെ ഡിഎംകെ പ്രവർത്തകർ വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജാൻസി റാണിയാണ് തിരുനെൽവേലിയിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി.
മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ഹിന്ദു നാടാർ, തേവർ വിഭാഗക്കാരുടെ പിന്തുണ വലിയ തോതിൽ ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രന് ലഭിക്കുമെന്നാണ് വിലയിരുത്തൽ. എഐഎഡിഎംകെയുടെ മുൻ പ്രമുഖ നേതാവ് എന്ന നിലയിൽ ഡിഎംകെ വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ സാധിച്ചാൽ നൈനാർ നാഗേന്ദ്രന് വിജയ സാധ്യതയുണ്ട്.
ചെന്നൈ സൗത്ത്
ചെന്നൈ സൗത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജനാണ് എൻഡിഎ സ്ഥാനാർത്ഥി. തെലങ്കാന, പുതുച്ചേരി ഗവർണർ സ്ഥാനം വഹിച്ചിരുന്ന തമിഴിസൈ, പദവി രാജിവെച്ചാണ് തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്.
ഡിഎംകെയുടെ ശക്തി കേന്ദ്രമായാണ് ചെന്നൈ സൗത്ത് അറിയപ്പെടുന്നത്. സിറ്റിംഗ് എംപി തമിഴച്ചി തങ്കപാണ്ട്യനാണ്
ഇത്തവണയും ഡിഎംകെയ്ക്കായി മത്സരിക്കുന്നത്. ജെ ജയവർധനാണ് ചെന്നൈ സൗത്തിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി. 2014ൽ ചെന്നൈ സൗത്ത് ലോക്സഭാ സീറ്റിൽ നിന്ന് വിജയിച്ചത് ജയവർധനാണ്.
പ്രചാരണ രംഗത്ത് മൂന്ന് സ്ഥാനാർത്ഥികളും സജീവമാണ്. ചെന്നൈ സൗത്ത് മണ്ഡലം നിലനിർത്താൻ ഡിഎംകെ കിണഞ്ഞു ശ്രമിക്കുമ്പോൾ, തിരിച്ചു പിടിക്കുകയാണ് എഐഎഡിഎംകെയുടെ ലക്ഷ്യം. നഗരത്തിലെ യുവ, വനിതാ വോട്ടർമാർക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകാര്യത തനിക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാർത്ഥി തമിഴിസൈ സൗന്ദരരാജൻ.
Discussion about this post