ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിന് രാജ് താക്കറെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ് താക്കറെയുടെ പാർട്ടിയായ എംഎൻഎസ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി സംസ്ഥാനത്ത് ഉടനീളം പ്രചാരണത്തിനിറങ്ങുമെന്നാണ് ബാൽ താക്കറെയുടെ അനന്തരവനായ രാജ് പറഞ്ഞത്. എംഎൻഎസിന്റെ നിരുപാധിക പിന്തുണ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ എൻഡിഎയ്ക്ക് എത്രത്തോളം ഗുണം ചെയ്യും? രാജ് ഫാക്ടർ ബിജെപിയെ എങ്ങനെ സഹായിക്കും. വിശദമായി നോക്കാം.
ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ വെല്ലുവിളി മറികടന്ന് മറാത്തി വോട്ടുകൾ വലിയ തോതിൽ എൻഡിഎ പാളയത്തിൽ എത്തിക്കാൻ ഷിൻഡെ സേനയ്ക്ക് സാധിക്കുമോ എന്നതിൽ ബിജെപിക്ക് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് രാജ് താക്കറെയുമായി ബിജെപി അടുത്തതും ചർച്ചകൾ നടത്തിയതും. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ മികച്ച ക്രൗഡ് പുള്ളർമാരിൽ ഒരാളായ രാജ് പ്രചാരണത്തിനിറങ്ങുന്നത് മറാത്തി വോട്ടർമാരെ ഗണ്യമായി മഹായുതിയിലേക്ക് ആകർഷിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. 11 ലോക്സഭാ സീറ്റുകളുള്ള മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ എംഎൻഎസിന്റെ പിന്തുണ ബിജെപി സഖ്യത്തിന് നിർണായകമാകും. രാജ് താക്കറെയെ ഒപ്പം നിർത്തി മുംബൈ-താനെ മേഖലയിലെ ഉദ്ധവ് സേനയുടെ കോട്ടകളിൽ വിളളൽ വീഴ്ത്തുകയാണ് ലക്ഷ്യം.
ബിജെപിയും ശിവസേന ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ പക്ഷവും അടങ്ങുന്ന മഹായുതി സഖ്യത്തിൽ മുംബൈയിലെ ഏതെങ്കിലും സീറ്റ് നൽകി എംഎൻഎസിനെ കൂടി ഉൾപ്പെടുത്താനായിരുന്നു ബിജെപി ആദ്യം ശ്രമിച്ചത്. എന്നാൽ, ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മഹായുതിക്ക് പൂർണ്ണ പിന്തുണ നൽകാൻ രാജ് താക്കറെ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇതിന് പ്രത്യുപകാരമായി ഈ വർഷം അവസാനം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎൻഎസിന് കൂടുതൽ സീറ്റുകൾ അനുവദിച്ചേക്കും. പ്രത്യേകിച്ച് മുംബൈ, താനെ, കല്യാൺ-ഡോമ്പിവില്ലി, നാഷിക് തുടങ്ങിയ പ്രദേശങ്ങളിൽ.
ഗുഡി പഡ് വയോട് അനുബന്ധിച്ച് മുംബൈയിലെ ശിവാജി പാർക്കിൽ സംഘടിപ്പിച്ച വമ്പൻ റാലിയിലാണ് രാജ് താക്കറെ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നേട്ടങ്ങളിൽ ആകൃഷ്ടനായത് കൊണ്ടാണ് ബിജെപി സഖ്യത്തെ പിന്തുണയ്ക്കുന്നതെന്നാണ് രാജിന്റെ വിശദീകരണം. കേഡർ പാർട്ടിയായ എംഎൻഎസിന്റെ പിന്തുണ വഴി
മുംബൈ, പൂനെ, നാഷിക് തുടങ്ങിയ മേഖലകളിലെ ഓരോ മണ്ഡലങ്ങളിലും 20,000 മുതൽ 30,000 വരെ വോട്ടുകൾ അധികം നേടാൻ എൻഡിഎ സ്ഥാനാർത്ഥികൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. മഹാവികാസ് അഖാഡിയുമായി വാശിയേറിയ മത്സരങ്ങൾ അരങ്ങേറുന്ന പല മണ്ഡലങ്ങളിലും ഈ അധിക വോട്ടുകൾ എൻഡിഎ സ്ഥാനാർത്ഥികൾ മുൻതൂക്കം സമ്മാനിക്കും.
ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ അനന്തരവനായ രാജ് താക്കറെ ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2006ലാണ് ശിവസേന വിട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന സ്ഥാപിച്ചത്. ബാൽ താക്കറെയുമായി കാഴ്ചയിൽ ഏറെ സാദൃശ്യം പുലർത്തുന്ന രാജ് താക്കറെ, മികച്ച പ്രാസിംഗകൻ കൂടിയാണ്. പാർട്ടി സ്ഥാപിച്ചതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ എംഎൻഎസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2009ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 6 ശതമാനത്തിനടുത്ത് വോട്ടും 13 സീറ്റുകളും നേടാൻ രാജ് താക്കറെയുടെ പാർട്ടിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടര ശതമാനം വോട്ടും ഒരു സീറ്റുമാണ് എംഎൻഎസ് നേടിയത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 സീറ്റിൽ 41 ഉം എൻഡിഎ നേടിയിരുന്നു. അന്ന് ബിജെപിയും ശിവസേനയും സഖ്യമായാണ് മത്സരിച്ചത്. പിന്നീട് ഉദ്ധവ് സേന കോൺഗ്രസ് പക്ഷത്തേക്ക് കൂറുമാറിയെങ്കിലും പുതിയ കരുനീക്കങ്ങൾ വഴി കഴിഞ്ഞ തവണത്തെ ഉജ്ജ്വല പ്രകടനം ആവർത്തിക്കാനാണ് മഹായുതി എന്ന പേരിൽ മഹാരാഷ്ട്രയിൽ മത്സരിക്കുന്ന എൻഡിഎ ഇത്തവണ ലക്ഷ്യമിടുന്നത്.
Discussion about this post