ന്യൂയോർക്ക്: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്ന് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നാലാമത്തെ മൃതദേഹമാണ് നദിയിൽ നിന്നും കണ്ടെത്തുന്നത്. ഞായറാഴ്ച്ചയാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫ്രാൻസിസ് സ്‌കോട്ട് കീ ബ്രിഡ്ജ് റെസ്‌പോൺസ് യൂണിഫൈഡ് കമാൻഡ് അറിയിച്ചു.
നദിയിൽ പതിച്ച വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞതായും കുടുംബത്തെ വിവരമറിയിച്ചതായും അധികൃതർ വ്യക്തമാക്കി. കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് മരിച്ചയാളുടെ വ്യക്തിവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
പാലം തകർന്ന് വെള്ളത്തിൽ വീണ് എട്ട് പേരെയാണ് കാണാതായത്. തിരച്ചിലിൽ രണ്ട് പേരെ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ഇവരെ മരിച്ചതായി കണക്കാക്കി തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ രണ്ടാഴ്ച്ച മുൻപ് കണ്ടെത്തിയിരുന്നു. 32ഉം 26ഉം വയസ് പ്രായം തോന്നിക്കുന്ന രണ്ട് യുവാക്കളുടെ മൃതദേഹമാണ് കണ്ടെത്തിയത്. പാലത്തിന്റെ മദ്ധ്യഭാഗത്തായി ഏഴ് മീറ്റർ ആഴത്തിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്.
Discussion about this post