കാൻബറ: സിഡ്‌നിയിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ കത്തിക്കുത്ത് ഭീകരാക്രമണം ആണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തനിക്ക് നേരെയുണ്ടായത് മതത്തിന്റെ പേരിലുള്ള ഭീകരാക്രമണം ആണെന്ന് ആക്രമണത്തിന് ഇരയായ ബിഷപ്പ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകുന്നത്.
16 കാരനാണ് കത്തിയുമായി പള്ളിയിലുണ്ടായിരുന്നവരെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും പ്രത്യേക മതത്തിൽ വല്ലാതെ ആകൃഷ്ടനാണെന്ന് വ്യക്തമായി. ഇത് സാധൂകരിക്കുന്ന കുറിപ്പുകളും പ്രതിയുടെ കൈവശം ഉണ്ടായിരുന്നു. 16 കാരന്റെ സാമൂഹിക മാദ്ധ്യമ ഇടപെടൽ പോലീസ് പരിശോധിക്കുന്നുണ്ട്. ചില തീവ്ര ചിന്താഗതിയുള്ള ഗ്രൂപ്പുകളിൽ പ്രതി അംഗമാണെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
പടിഞ്ഞാറൻ സിഡ്‌നിയിലെ പള്ളിയിലാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പ്രാർത്ഥനകൾ പുരോഗമിക്കുന്നതിനിടെ കത്തിയുമായി എത്തിയ അക്രമി ബിഷപ്പ് മാർ മാരി ഇമ്മാനുവലിനെ കുത്തി വീഴ്ത്താൻ ശ്രമിക്കുകയായിരുന്നു. തടയാൻ എത്തിയ മറ്റ് മൂന്ന് പേർക്കും കുത്തേറ്റു. പിന്നാലെ വിശ്വാസികൾ ചേർന്ന് 16 കാരനെ തടഞ്ഞുവച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ആളപായമില്ല. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post