മുംബൈ : ഇൻഡി മുന്നണിയിൽ വിശ്വാസം അർപ്പിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. വേരുകളോ ഭൂമിയോ ഇല്ലാത്ത ഒരു മുന്തിരിവള്ളിയാണ് കോൺഗ്രസ് . ഈ മുന്തിരിവള്ളിയെ പിന്തുണയ്ക്കുന്നവരും ഉണങ്ങി പോകും എന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ നടന്ന വിജയ് സങ്കൽപ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയെ വികസിക്കാൻ കോൺഗ്രസ് അനുവദിച്ചില്ല. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങൾക്ക് ഉത്തരവാദി ഇവർ തന്നെയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറാത്തവാഡയിലെ മുഴുവൻ പ്രദേശവും കൃഷിയിൽ അധിഷ്ഠിതമാണ്. കറുത്ത പരുത്തി , സോയാബീൻ എന്നിവയാണ് ഇവിടത്തെ പ്രധാന വരുമാന സ്രോതസ്സുകൾ. എന്നാൽ കോൺഗ്രസും എംവിഎയും നിങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയില്ല. ഈ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളി ജലസേചനമാണ്. എൻഡിഎ സർക്കാരിന്റെ കാലത്ത് ജലയുക്ത ശിവർ സ്‌കീം ആരംഭിച്ചെങ്കിലും എംവിഎ ഈ പദ്ധതി നിർത്തിവച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഇപ്പോൾ കേന്ദ്രത്തിന്റെ പദ്ധതികളുടെ ഗുണം മഹാരാഷ്ട്രയ്ക്ക് ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജൻ ഔഷധി കേന്ദ്രങ്ങളിൽ നിന്ന് 80 ശതമാനം വിലക്കിഴിവിൽ മരുന്നുകൾ ലഭിക്കുന്നു. 1. 25 ലക്ഷത്തിലധികം സ്ത്രീകൾക്ക് യാതൊരു വിവേചനമില്ലാതെ ഉജ്ജ്വല ഗ്യാസ് കണക്ഷനുകൾ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
2014 ൽ ആദ്യമായി താൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അന്നത്തെ ചർച്ചാ വിഷയങ്ങൾ എന്തൊക്കെയായിരുന്നു? പത്രങ്ങളിൽ വന്ന വിഷയങ്ങൾ എന്തൊക്കെയായിരുന്നു ? അന്നത്തെ പ്രധാന വിഷയങ്ങൾ കമ്യൂണിസ്റ്റ് ഭീകരാവാദം ആയിരുന്നു. ആക്രമണങ്ങളെക്കുറിച്ചുള്ള ഭയം എല്ലാവരിലും എന്നും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിർത്തി കടന്നുള്ള ആക്രമണങ്ങളെ കുറിച്ചുള്ള ചർച്ചകൾ നിർത്തിയിരിക്കുന്നു. ഭയം എല്ലാവരിലും നിന്നും മാഞ്ഞിരിക്കുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.








