തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കാൻ ആലോചന. വരുമാനം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് എല്ലാ മാസവും ഒന്നാം തിയതിയുള്ള ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നത്. ഇതിന് പുറമേ ബിവറേജ് വിൽപ്പന ശാലകൾ ലേലം ചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും വരുമാന വർദ്ധനവിനായി സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്.
ബിവറേജുകൾ വഴിയുള്ള വരുമാന വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കഴിഞ്ഞ മാസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പ് സെക്രട്ടറിമാർ യോഗം ചേർന്നിരുന്നു. ഇതിലാണ് ഡ്രൈ ഡേ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച ഉയർന്നുവന്നത്. എല്ലാ മാസവും ഒന്നാം തിയതി ഡ്രൈ ഡേ ആയി കണക്കാക്കുമ്പോൾ ഒരു വർഷം 12 ദിവസം ബിവറേജുകൾ അടച്ചിടേണ്ട സ്ഥിതിയാണ്. ഇത് വരുമാനത്തെ കാര്യമായി ബാധിക്കും. ടൂറിസത്തെ ഇല്ലാതാക്കുമെന്ന് വിലയിരുത്തിയ യോഗം ദേശീയ- അന്തർദേശീയ കോൺഫറൻസുകളിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കാൻ കാരണം ആകുമെന്നും നിരീക്ഷിച്ചു. ഇക്കാര്യം പരിശോധിക്കാൻ ടൂറിസം വകുപ്പ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വരുമാനം വർദ്ധിപ്പിക്കാൻ മസാല ചേർത്ത വൈനുകൾ ഉൾപ്പെടെ തയ്യാറാക്കി വിൽപ്പന നടത്താനും ആലോചനയുണ്ട്. ഇതിനായുള്ള സാദ്ധ്യതകൾ പരിശോധിച്ചുവരികയാണ്. കയറ്റുമതിയ്ക്കും മധുരപലഹാരങ്ങൾ, കേക്കുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നതുമായ മദ്യ ഉത്പന്നങ്ങൾ പ്രോത്സാഹനം നൽകും. കയറ്റുമതിയ്ക്കായി മദ്യം ലേബൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ദേശീയ, അന്തർദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുന:പരിശോധിക്കാനും നിർദ്ദേശമുണ്ട്.
Discussion about this post