തിരുവനന്തപുരം; ബിജെപിയുമായി ചർച്ച നടത്തിയെന്ന് പരസ്പരം പഴി ചാരി എൽഡിഎഫ് കൺവീനർ ഇപി ജയരാജനും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബി.ജെ.പിയിലേക്കും ആർ.എസ്.എസിലേക്കും പോവേണ്ട ആവശ്യം തനിക്കില്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. താൻ അവർക്കെതിരായി പൊരുതിവന്നവനാണ്. തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ നാട്ടിലെ ജനങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
താൻ ബിജെപിയിലേക്ക് പോകാൻ നിൽക്കുകയാണെന്ന കെ.സുധാകരന്റെ ആരോപണങ്ങൾക്ക് പിന്നിൽ പഴയ പകയാണെന്നും സുധാകരൻ ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയതാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
‘എനിക്ക് ബിജെപിയിൽ പോകേണ്ട കാര്യമില്ല. എന്നെ വധിക്കാൻ പലവട്ടം ശ്രമിച്ചവരാണ് ബിജെപിക്കാർ. സുധാകരന് മോഹൻലാലിന്റെ ഒരു സിനിമയിലുള്ള രോഗമാണ്. ആ രോഗത്തിന്റെ പേര് ഞാൻ പറയുന്നില്ല. സുധാകരൻ ഇന്നലെ കഴിക്കേണ്ട മരുന്ന് കഴിച്ചില്ല. അതുകൊണ്ടാണ് എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതൊന്നും നല്ല രാഷ്ട്രീയമല്ലെന്ന് മനസ്സിലാക്കണം. ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയതാണ് സുധാകരൻ. ചില കോൺഗ്രസ് നേതാക്കൾ ഇതറിഞ്ഞ് മടക്കി അയച്ചു. അമിത് ഷായെ കാണാനും സുധാകരൻ നീക്കം നടത്തിയെന്ന് ഇപി ആരോപിച്ചു.
താനല്ല, ഇപി ജയരാജനാണ് ബിജെപിയിലേക്ക് പോകുന്നതെന്നും ഇത് സംബന്ധിച്ച് ഗൾഫിൽ വച്ച് പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയെന്നും സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ചർച്ച ഒരുഘട്ടം കഴിഞ്ഞപ്പോൾ ജയരാജന് സിപിഎമ്മിൽ നിന്നും ഭീഷണിയുണ്ടായി. അതുകൊണ്ട് തത്കാലം പിന്നോട്ടുമാറി. ഇലക്ഷൻ കഴിഞ്ഞാൽ എന്തുസംഭവിക്കുമെന്ന് പറയാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെയും രാജീവ് ചന്ദ്രശേഖരന്റയും നേതൃത്വത്തിൽ ഗൾഫിൽ വച്ചായിരുന്നു ചർച്ചയെന്നും സുധാകരൻ പറഞ്ഞു. ചർച്ചയ്ക്ക് ഒരു മധ്യവർത്തിയുണ്ട്. അയാളുടെ പേര് ഇപ്പോൽ പറയുന്നില്ല. ഗവർണർ സ്ഥാനത്തെ കുറിച്ചും ചർച്ച നടന്നു. അത് പാവം ജയരാജൻ വിശ്വസിച്ചിട്ടുണ്ടാകാമെന്നും സുധാകരൻ പറഞ്ഞു.പാർട്ടിക്കകത്ത് സെക്രട്ടറിയാകാത്തതിൽ ഇപി ജയരാജന് കടുത്ത നിരാശയുണ്ട്. പാർട്ടി സെക്രട്ടറി സ്ഥാനം ലഭിക്കേണ്ടിയിരുന്നത് അദ്ദേഹത്തിനാണ്. സ്ഥാനം കിട്ടാത്തതിലുള്ള നീരസം അദ്ദേഹം അടുത്ത സുഹത്തുക്കളോട് പറഞ്ഞിട്ടുണ്ട്. രഹസ്യം സൂക്ഷിക്കാൻ കഴിയാത്തയാളാണ് ജയരാജനെന്നും പിണറായിയുമായും നല്ല ബന്ധത്തിൽ അല്ല ഇപിയെന്നും സുധാകരൻ പറഞ്ഞു.
Discussion about this post