തിരുവനന്തപുരം: ഡ്രൈ ഡേ പിൻവലിക്കുന്നതുൾപ്പെടെ ബാറുകൾക്ക് ഇളവ് നൽകാനുള്ള തീരുമാനം പുന:പരിശോധിക്കാൻ സംസ്ഥാന സർക്കാർ. മദ്യനയത്തിൽ മാറ്റം വരുത്താൻ ബാർ ഉടമകളിൽ നിന്നും എക്‌സൈസ് മന്ത്രി എംബി രാജേഷ് പണപ്പിരിവ് നടത്തുന്നതായുള്ള ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ വിഷയം വീണ്ടും ചർച്ച ചെയ്യുന്നത്. പ്രതിച്ഛായ വീണ്ടെടുക്കാൻ തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങിയേക്കുമെന്നും സൂചനകൾ ഉണ്ട്.
ഡ്രൈ ഡേ പിൻവലിക്കൽ, ബാറുകളുടെ പ്രവർത്തന സമയം കൂട്ടൽ, ഓൺലൈൻ മദ്യ വിൽപ്പന തുടങ്ങിയവയാണ് വരുമാന വർദ്ധനവിനായി സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ. ഇതിൽ പ്രധാനമാണ് ഒന്നാം തിയതിയുള്ള ഡ്രൈ ഡേ പിൻവലിക്കൽ. എല്ലാ മാസവും മദ്യ ശാലകൾ അടച്ചിടുന്നതുവഴി ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത് എന്നാണ് സർക്കാർ വിലയിരുത്തൽ. ഡ്രൈഡേ പിൻവലിക്കുന്നതുൾപ്പെടെയുളള നിർദ്ദേശങ്ങൾ നടപ്പിലാക്കണം എങ്കിൽ നിലവിലെ മദ്യ നയത്തിൽ മാറ്റം വരുത്തണം. ഇതിനായുള്ള നീക്കങ്ങളുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെ ആണ് കോഴ വിവാദം.
പുതിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനായി അടുത്ത മാസം ബാറുടമകൾ അടക്കമുള്ളവരുടെ യോഗം വിളിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇനി ഇതുമായി മുന്നോട്ട് പോകേണ്ടെന്നാണ് സർക്കാർ തീരുമാനം. നേരത്തെ സെക്രട്ടറി തല ശുപാർശ പാർട്ടിയ്ക്കുള്ളിൽ ചർച്ച ചെയ്ത ശേഷം തീരുമാനിക്കും എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇനി ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയാൽ മുന്നണിയിൽ നിന്നുപോലും എതിർപ്പിന് സാദ്ധ്യതയുണ്ട്. ഇതും ബാറുകൾക്ക് ഇളവു നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാരിനെ പിന്നോട്ട് വലിക്കുന്നതാണ്.
Discussion about this post