തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ മുന്നേറുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് തനിക്ക് ലഭിച്ചിരിക്കുന്ന വിജയം എന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലെ വിജയം ഒരു അനുഗ്രഹമായി സമ്മാനിച്ച സകല ദൈവങ്ങൾക്കും ലൂർദ്ദ് മാതാവിനും നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒഴുക്കിനെതിരെ താൻ നീന്തിക്കയറിയതാണ്. വ്യക്തിപരമായി വലിയ ദ്രോഹങ്ങളാണ് തനിക്ക് നേരെ ഉണ്ടായത്. ഈ ദ്രോഹങ്ങളെല്ലാം വലിയ കല്ലുകളായി തനിക്ക് നേരെ വന്നു. എന്നാൽ തൃശ്ശൂരിലെ പ്രജാ ദൈവങ്ങൾ എല്ലാം തിരിച്ചറിഞ്ഞു.
ജനങ്ങേളുടെ മനസിനെയും തീരുമാനത്തെയും വഴി തിരിച്ചു വിടാൻ നിരവധി ശ്രമങ്ങൾ ഉണ്ടായി. എന്നാൽ ദൈവങ്ങൾ അവരുടെ മനസ് ശുദ്ധമാക്കി. എന്നിലൂടെ ജനങ്ങളെ എന്റെ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിട്ടു. ഇത് വലിയ വിജയമാണ്.
തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിന്റെ ജനസഖ്യ എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ഈ വിജയം വലിയ അതിശയമാണ്.
എനിക്കും എന്റെ കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നേടിതന്നത്. ഞാൻ തൃശ്ശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുകയാണ്. മറ്റ് ജില്ലകളിൽ നിന്നുള്ള വോട്ടർമാർ തനിക്ക് വേണ്ടി പ്രചാരണം നടത്തി. ഡൽഹി മദ്ധ്യപ്രദേശ് എന്നവിടങ്ങളിൽ നിന്നു അമ്മമാർ എത്തി തനിക്ക് വേണ്ടി പ്രചാരണം നടത്തി. ഇതെല്ലാമാണ് തന്റെ വിജയത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ അഞ്ച് വർഷക്കാലവും പാർട്ടി പ്രവർത്തകർ തനിക്കൊപ്പം ഉണ്ടായിരുന്നു. താൻ ആവശ്യപ്പെട്ടതിലധികം സഹായങ്ങൾ തനിക്ക് അവർ ചെയ്തു. നരേന്ദ്ര മോദിയാണ് തന്റെ രാഷ്ട്രീയ ദൈവമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Discussion about this post