വാഷിംഗ്ടൺ : നാസയുടെ ബഹിരാകാശ യത്രികരായ സുനിത വില്യംസും ബച്ച് വിൽമേറിനെയും വഹിച്ചുള്ള ബോയിംഗ് സ്റ്റാർലൈനർ പേടകം വിജയകരമായി ഭ്രമണപഥത്തിലെത്തി. വ്യാഴാഴ്ചയാണ് പേടകം നിലയവുമായി ബന്ധിപ്പിച്ചത്. സ്റ്റാർലൈനർ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗതമായിരുന്നു ഇത്. പേടകത്തിൽ ആദ്യ വനിതയെന്ന നേട്ടവും ഒരു പുതിയ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണ നടത്തുന്ന വനിതയെന്ന നേട്ടവും സുനിതയ്ക്ക് ലഭിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള തന്റെ മൂന്നാമത്തെ യാത്ര നൃത്തം ചെയ്താണ് സുനിത വില്യംസ് ആഘോഷമാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ഏറെ ആഹ്ലാദത്തോടെ നൃത്തം ചെയ്തുകൊണ്ടാണ് സുനിത വില്യംസ് ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്. നിലയത്തിലുണ്ടായിരുന്ന ഏഴ് ബഹിരാകാശ സഞ്ചാരികളും ഇരുവരെയും ആലിംഗനത്തോടെ സ്വീകരിച്ചു. ഹീലിയം ചോർച്ച ഉൾപ്പെടെയുള്ള ചില സാങ്കേതിക തകരാറുകളെ തുടർന്ന് പ്രതീക്ഷിച്ചതിലും ഒരു മണിക്കൂർ വൈകി. ഇന്ത്യൻ സമയം 11.07ഓടെയാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. 27 മണിക്കൂർ നീണ്ടുനിന്നതായിരുന്നു ഇരുവരുടെയും യാത്ര.
ഭക്ഷണങ്ങളടക്കം 345 കിലോഗ്രാം വസ്തുക്കളും ഇരുവരും നിലയത്തിൽ എത്തിച്ചു. ഗവേഷണങ്ങളും പരീക്ഷണങ്ങളുമായി ഏഴ് ദിവസത്തോളം ഇരുവരും നിലയത്തിൽ ഉണ്ടാവും. സ്റ്റാർലൈനർ പേടകത്തിന്റെ പ്രവർത്തന ക്ഷമത വിലയിരുത്തുകയാണ് ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം.
ദൗത്യം വിജയകരമായൽ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിന് ശേഷം ബഹിരാകാശയാത്രികരെ പരിക്രമണ ലബോറട്ടറിയിലേക്കും തിരിച്ചും കൊണ്ടുപോകുന്ന രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ പേടകമായി സ്റ്റാർലൈനർ മാറും.












