കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു കോവിഡ് 19 മഹാമാരി. ഭൂലോകത്തെ സകലമനുഷ്യരെയും വീട്ടിലടച്ചുപൂട്ടിയ, നേരിട്ടോ അല്ലാതെയോ ബാധിച്ച വിപത്ത്. വാക്സിനുകളും പ്രതിരോധമാർഗങ്ങളും എത്തിയെങ്കിലും അന്ന് ചൈന തുറന്നുവിട്ട ഈ മഹാമാരിയെ പൂർണമായും തുടച്ചുനീക്കാൻ മനുഷ്യകുലത്തിന് ആയിട്ടില്ല.
ഇപ്പോഴിതാ മനുഷ്യരാശിയെ ആശങ്കപ്പെടുത്തി മറ്റൊരു അപകടകരമായ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനിൽ പടരുന്നുതായാണ് റിപ്പോർട്ട്. രോഗം ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുന്നതാണ് ഈ മാരക രോഗമത്രെ. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്നാണ് രോഗത്തിന്റെ പേര്.
ബ്ലൂംബെർഗാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ജൂൺ രണ്ടോടെ ഈ വർഷം ജപ്പാനിൽ രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയർന്നെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം ആകെ 941 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം ആറുമാസം പിന്നിട്ടപ്പോഴേക്കും രോഗബാധിതരുടെ എണ്ണം കൂടിയെന്ന് രോഗത്തിന്റെ സ്ഥിതിവിവരകണക്കുകൾ ട്രാക്ക് ചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് അറിയിച്ചു.
ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് കുട്ടികളിൽ സാധാരണയായി തൊണ്ടവേദനയും വീക്കവും ഉണ്ടാക്കുന്നു. എന്നാൽ ചിലതരം ബാക്ടീരിയകൾ കൈകാലുകളിൽ വേദനയും വീക്കവും പനിയും രക്തസമ്മർദം താഴുന്നതുൾപ്പെടെ രോഗലക്ഷണങ്ങളുമായി അതിവേഗം മാരകമാക്കുന്നു. ഇവ നെക്രോസിസ്, ശ്വസന പ്രശ്നങ്ങൾ, അവയവങ്ങൾ പ്രവർത്തനരഹിതമാകൽ എന്നിവയിലേക്കും തുടർന്ന് മരണത്തിലേക്കും നയിക്കുന്നു.
50 വയസ്സിനു മുകളിലുള്ള ആളുകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു. രോഗം പിടിപെട്ട് ഭൂരിഭാഗം മരണവും 48 മണിക്കൂറിനുള്ളിൽ സംഭവിക്കുമെന്ന് ടോക്കിയോ വിമൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ സാംക്രമിക രോഗ വിദഗ്ധനായ കെൻ കികുച്ചി ചൂണ്ടിക്കാണിക്കുന്നു. രാവിലെ കാലിൽ വീക്കം കണ്ടാൽ ഉച്ചയോടെ കാൽമുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളിൽ മരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ അണുബാധകൾ അനുസരിച്ച് ജപ്പാനിലെ കേസുകളുടെ എണ്ണം ഈ വർഷം 2500 ആകുമെന്നും ഭീതിപ്പെടുത്തുന്ന രീതിയിൽ മരണനിരക്ക് 30 ശതമാനം ആയിരിക്കുമെന്നും കെൻ പറയുന്നു. കൈകളുടെ ശുചിത്വം പാലിക്കണമെന്നും മുറിവുകൾ ഉണ്ടെങ്കിൽ കാലതാമസം കൂടാതെ ചികിത്സ ഉറപ്പാക്കണമെന്നും കെൻ നിർദേശിക്കുന്നു. എന്തായാലും രോഗം കൂടുതൽ പടരാതെ ഇരിക്കാനുള്ള മുൻകരുതലുമായി മുന്നോട്ടുപോവുകയാണ് ജപ്പാൻ. വരും ദിവസങ്ങളിൽ രോഗത്തെ പിടിച്ചുകെട്ടാനുള്ള എന്തെങ്കിലും പരിഹാരവുമായി ആരോഗ്യവിഗദ്ധർ എത്തുമെന്ന പ്രത്യാശയിലാണ് ആളുകൾ.
Discussion about this post