ന്യൂയോർക്ക് : പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ഏഴുവർഷമായി ഒളിവിൽ കഴിയുന്ന ക്രിപ്റ്റോ രാജ്ഞിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരം നൽകുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ക്രിപ്റ്റോ കറൻസിയിൽ വൻ തട്ടിപ്പ് നടത്തിയ ബൾഗേറിയൻ വംശജയായ ജർമ്മൻ യുവതി റുജ ഇഗ്നറ്റോവയെയാണ് പോലീസ് തിരയുന്നത്. ഇവരെപ്പറ്റിയുള്ള വിവരം നൽകിയാൽ അൻപത് ലക്ഷം ഡോളറാണ് പാരിതോഷികമായി ലഭിക്കുക. ഏതാണ്ട് 41 കോടിയിലധികം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണിത്.
4.5 ബില്യൺ ഡോളറിന്റെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തിയതിനാണ് ഇഗ്നറ്റോവക്കെതിരെ പോലീസ് കേസെടുത്തത്. തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാൽ അറസ്റ്റ് നടപ്പിലാക്കുന്നതിനു മുൻപ് ഇവർ മുങ്ങുകയായിരുന്നു. ബൾഗേറിയയിലെ അധോലോകവുമായി അടുത്ത ബന്ധം പുലർത്തുന്ന ഇവർ കൊല്ലപ്പെട്ടതായും സംശയിക്കപ്പെടുന്നുണ്ട്. ബൾഗേറിയയിലെ അധോലോക മാഫിയ, ഇഗനറ്റോവയുടെ തിരോധാനത്തിനു പിന്നിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. വൺ കോയിൻ എന്ന വ്യാജ ക്രിപ്റ്റോ കറൻസി സംവിധാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു അവർ. നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തതിനു ശേഷമാണ് ഇവർ അപ്രത്യക്ഷയായത്.
എഫ്ബിഐ അന്വേഷിക്കുന്ന പ്രധാനപ്പെട്ട പത്തുപേരിൽ ഒരാളാണ് ഇവർ. നേരത്തെ രണ്ടര ലക്ഷം യുഎസ് ഡോളറായിരുന്നു പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോഴത് ഇരുപത് മടങ്ങ് വർദ്ധിപ്പിക്കുകയായിരുന്നു. ഇഗ്നറ്റോവയെ സംരക്ഷിക്കുന്നവരെ ലക്ഷ്യമിട്ടാണ് പാരിതോഷികം വർദ്ധിപ്പിച്ചത്. ഇഗ്നോവയുടെ അടുത്ത സുഹൃത്തുക്കൾ അവരെ പണത്തിനു വേണ്ടി വഞ്ചിക്കുമെന്ന പ്രതീക്ഷയിലാണ് എഫ്.ബി.ഐ. ആഗോളതലത്തിൽ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് ഇഗ്നറ്റോവ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ബൾഗേറിയയിലെ അധോലോക സംഘം ഇഗ്നറ്റോവയെ കൊലപ്പെടുത്തിയെന്ന വാദവും നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഇത് എഫ്.ബി.ഐ സ്ഥിരീകരിച്ചിട്ടില്ല. അധോലോക സംഘങ്ങൾ ഇഗനറ്റോവയെ സംരക്ഷിക്കുകയാണെന്ന നിഗമനത്തിലാണ് അധികൃതർ. പാരിതോഷികത്തിന്റെ തുക വർദ്ധിപ്പിച്ചത് ഫലം നൽകുമെന്നാണ് എഫ്ബിഐയുടെ പ്രതീക്ഷ.
Discussion about this post