തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് ആലത്തൂരിലെ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മന്ത്രി സ്ഥാനം രാജി വച്ച് കെ രാധാകൃഷ്ണൻ. ചരിത്രപരമായ ഉത്തരവിറക്കിക്കൊണ്ടായിരുന്നു കെ രാധാകൃഷ്ണന്റെ പടിയിറക്കം. പട്ടികവിഭാഗക്കാർ ഒന്നിച്ച് താമസിക്കുന്ന പ്രദേശങ്ങളെ കോളനി എന്ന് വിളിക്കുന്ന രീതി മാറ്റിക്കൊണ്ടായിരുന്നു അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. കോളനി എന്ന് അറിയപ്പെടുന്നത് പ്രദേശത്ത് താമസിക്കുന്നവരിൽ അപകർഷതാ ബോധവും അവമതിപ്പും ഉണ്ടാക്കുന്നതിനാലാണ് ഈ സുപ്രധാന തീരുമാനം.
പുതിയ ഉത്തരവവനുസരിച്ച് പട്ടികവർഗ വിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങൾ ഇനിമുതൽ നഗർ എന്ന് അറിയപ്പെടും. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് എന്ന പേര് പ്രകൃതി എന്നുമായിരിക്കും ഇന്ന് മുതൽ അറിയപ്പെടുക. ഓരോ പ്രദേശത്തും താൽപ്പര്യങ്ങൾക്കനുസരിച്ച് കാലാനുസൃതമായ പേരുകൾ ഉപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു. തർക്കങ്ങൾ ഒഴിവാക്കാനായി വ്യക്തികളുടെ പേരുകൾ നൽകുന്നത് പരമാവധി ഒഴിവാക്കാനും നിർദേശമുണ്ട്.
മന്ത്രി എന്ന നിലയിൽ ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവുമാണ് കെ രാധാകൃഷ്ണൻ പങ്കെടുത്ത അവസാന പരിപാടി. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കായി ക്ഷേമ പ്രവർത്തനങ്ങൾ മാത്രം നടത്താതെ, അവരെ സംരംഭകരാക്കി വളർത്തുക കൂടിയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
ക്ലിഫ് ഹൗസിലെത്തിയാണ് കെ രാധാകൃഷ്ണൻ രാജി സമർപ്പിച്ചത്. സാധാരണക്കാരനായ എന്നെപ്പോലെ ഒരാൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഉയരങ്ങളിൽ എത്താൻ സഹായിച്ച പാർട്ടിക്ക് നന്ദിയെന്ന് അദ്ദേഹം രാജിക്ക് പിന്നാലെ പ്രതികരിച്ചു. നിയമസഭാംഗവും മന്ത്രിയുമായിരിക്കെ വഴികാട്ടിയ മഹാരഥന്മാർക്കും നന്ദിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post