ന്യൂഡൽഹി: പരിഷ്കരിച്ച ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ചില വിഭാഗം ജനങ്ങൾക്ക് കടുത്ത ആശങ്കയുണ്ട്. അതിനാൽ നിയമം നടപ്പിലാക്കുന്നത് മാറ്റി വെക്കാനെങ്കിലും കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മമത ആവശ്യപ്പെട്ടു.
പാർലമെന്റിൽ ശരിയായ രീതിയിൽ ചർച്ച ചെയ്യാതെയാണ് പരിഷ്കരിച്ച ക്രിമിനൽ നിയമങ്ങളുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കിയത്. ഈ നടപടി ഏകപക്ഷീയമായിരുന്നു. ബില്ലുകൾ പാസാക്കിയ ദിവസം പാർലമെന്റിന്റെ ഇരു സഭകളിലുമായി 146 എം പിമാർ സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. ബില്ലുകൾ പാസാക്കിയത് ജനാധിപത്യത്തിന്റെ ഇരുണ്ട മണിക്കൂറുകളിലായിരുന്നുവെന്നും മമത ആരോപിച്ചു.
1860ലെ ഇന്ത്യൻ പീനൽ കോഡ്, 1973ലെ സി ആർ പി സി, 1973ലെ ഇന്ത്യൻ എവിഡെൻസ് ആക്ട് എന്നിവയാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പരിഷ്കരിച്ചത്. ഇനി മുതൽ ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ പേരുകളിലായിരിക്കും ഇവ അറിയപ്പെടുക. 2024 ജൂലൈ 1 മുതൽ ഇവ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
മുൻപ് ഉണ്ടായിരുന്ന നിയമങ്ങളിൽ നിന്നും വിഭിന്നമായി, കൂടുതൽ കുറ്റകൃത്യങ്ങളെ നിയമത്തിന്റെ പരിധിയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നിരുന്നു. ഗുരുതരമായ പല കുറ്റകൃത്യങ്ങൾക്കും ശിക്ഷയും പിഴയും വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങളും പുതിയ നിയമങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.
Discussion about this post