മലപ്പുറം: വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. വളാഞ്ചേരി പീടികപടി സ്വദേശികളായ സുനിൽ, ശശി, പ്രകാശൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാകും.
പ്രകാശൻ ഒഴികെയുള്ള മറ്റ് രണ്ട് പേരെയും ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസിനെ ഭയന്ന് മൂന്നാമനായ പ്രകാശൻ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പാലക്കാട് നിന്നായിരുന്നു ഇയാളെ പിടികൂടിയത്.
നാല് ദിവസം മുൻപായിരുന്നു സംസ്ഥാനത്തെ തന്നെ നടുക്കുന്ന സംഭവം ഉണ്ടായത്. രാത്രി വീടിനുള്ളിലേക്ക് അതിക്രമിച്ച് എത്തിയ പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ശാരീരികവും മാനസികവുമായി പ്രയാസം നേരിട്ട യുവതി സംഭവം തന്റെ സുഹൃത്തിനോട് പറഞ്ഞു. ഈ സുഹൃത്താണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് എത്തി യുവതിയുടെ മൊഴിയെടുക്കുകയായിരുന്നു.
തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. നിലവിൽ അറസ്റ്റിലായവർക്ക് പുറമേ യുവതിയുടെ ബന്ധുവായ മറ്റൊരു സ്ത്രീയും കസ്റ്റഡിയിൽ ആണ്. ഇവർക്ക് സംഭവവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
Discussion about this post