ന്യൂഡൽഹി: 18ാമത് ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് തൃശ്ശൂർ എംപി സുരേഷ് ഗോപി. ദൈവനാമത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. മൂന്നാം മോദി സർക്കാരിൽ ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം എന്നീ വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി.
12 മണിയോടെയായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. കൃഷ്ണ ഗുരുവായൂരപ്പാ എന്ന് മന്ത്രിച്ച് കൊണ്ടായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ ആരംഭിച്ചത്. ലോക്സഭയിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി ആയ ഞാൻ. നിയമപ്രകാരം ഏർപ്പെടുത്തപ്പെട്ട ഇന്ത്യൻ ഭരണഘടനയോട് യഥാർത്ഥമായ വിശ്വാസവും കൂറും പ്രദർശിപ്പിച്ച് കൊള്ളാമെന്നും ഇന്ത്യയുടെ പരമാധികാരത്തെയും അവിച്ഛിന്നതയെയും നിലനിർത്തിക്കൊള്ളാമെന്നും ഏറ്റെടുക്കാൻ പോകുന്ന കർത്തവ്യം വിശ്വസ്തമാം വണ്ണം നിർവ്വഹിച്ച് കൊള്ളാമെന്നും ദൈവത്തിന്റെ പേരിൽ പ്രതിജ്ഞ ചെയ്തു കൊള്ളുന്നുവെന്ന് സുരേഷ് ഗോപി സത്യവാചകം ചൊല്ലി.
സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രൊട്ടെം സ്പീക്കർക്ക് ഹസ്തദാനം നൽകി. ഈശ്വരനെ പ്രാർത്ഥിച്ച് കൊണ്ടായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞയ്ക്ക് ശേഷം പാർലമെന്റിന്റെ രേഖയിൽ ഒപ്പുവച്ചത്. ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി അദ്ദേഹം തൊഴുതു. ഇതിന് ശേഷമായിരുന്നു അദ്ദേഹം തിരികെ സീറ്റിലേക്ക് മടങ്ങിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും വിജയിച്ച ഏക ബിജെപി എംപിയാണ് സുരേഷ് ഗോപി. കേന്ദ്രമന്ത്രി എന്ന നിലയിൽ ആണ് പാർലമെന്റ് സമ്മേളിച്ചതിന് തൊട്ട് പിന്നാലെ തന്നെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ കേന്ദ്രമന്ത്രിയായ ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാല് മണിയോടെയാകും കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാർ സത്യപ്രതിജ്ഞ ചെയ്യുക.
Discussion about this post