എളുപ്പത്തിൽ ഒരു മുതൽമുടക്കും ഇല്ലാതെ പണമുണ്ടാക്കാമെന്ന് കേട്ടാൽ നമ്മൾ മലയാളികൾ ചാടി വീഴും… സമൂഹമാദ്ധ്യമങ്ങൾ വഴി വരുന്ന ഓൺലൈൻ ഗൈയിമുകൾക്കും മണിചെയിൻ പോലുള്ളവയും നമ്മുടെ നാട്ടിൽ ചൂടപ്പം പോലെ വിറ്റു പോകുന്നതിന് കാരണവും ഇതുതന്നെയാണ്.
അത്തരത്തിൽ ഒരു ഓൺലൈൻ ഗെയിമിന് പിന്നാലെയാണ് ഇപ്പോൾ മലയാളികൾ… മലയാളികൾ മാത്രമല്ല, ലോകം മുഴുവൻ ഇവന് പിന്നിലുണ്ട്.. പറയുന്നത് ഹാംസ്റ്റർ കോംബാറ്റ് എന്ന ഓൺലൈൻ ഗെയിമിനെ കുറിച്ചാണ്. ഒരു രൂപ പോലും സിക്ഷേപം നടത്താതെ വൻ തുക സമ്പാദിക്കാം… ഇതാണ് ഹാംസ്റ്റർ കോംബാറ്റ് നൽകുന്ന വാഗ്ദാനം.. ഗെയിം അവതരിപ്പിച്ച് നാല് മാസമേ അയിട്ടുള്ളൂവെങ്കിലും ലോകമെമ്പാടുമുള്ള 200 മില്യണിലധികം പേരാണ് ഈ ഗെയിം കളിക്കുന്നത്. അതായത് 20 കോടിയിലേറെ പേർ.
ഇനി എന്താണ് ഹാംസ്റ്റർ കോംബാറ്റ് ?
പതിവുപോലെ ടെലഗ്രാമിലൂടെ തന്നെയാണ് ഹാംസ്റ്റർ കോംബാറ്റ് ഏറ്റവും കൂടുതൽ പ്രചരിക്കുന്നത്. എക്‌സ് ഉൾപ്പെടെയുള്ള മറ്റ് സമൂഹമാദ്ധ്യമങ്ങളും ഹാംസ്റ്റർ കോംബാറ്റിനെ ആളുകളിലേക്ക് എത്തിക്കുന്നുണ്ട്. സാമൂഹമാദ്ധ്യമങ്ങളിലൂടെ കിട്ടുന്ന ലിങ്കിലൂടെ കയറുകയും ഒരു ക്രിപ്‌റ്റോ എക്‌സ്‌ച്ചേഞ്ച് തിരഞ്ഞെടുക്കുകയുമാണ് ചെയ്യേണ്ടത്.
പേര് പോലെ തന്നെ ഹാംസ്റ്റർ തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണവും. എലി വർഗത്തിൽ പെട്ട ഒരു പെറ്റ് ആണ് ഹാംസ്റ്റർ. സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഹാംസ്റ്ററിൽ നമ്മൾ ക്ലിക്ക് ചെയ്തുകൊണ്ടിരിക്കണം.. എത്രത്തോളം നമ്മൾ ഹാംസ്റ്ററെ തൊടുന്നുവോ അത്രയും ക്രിപ്‌റ്റോ കോയിനുകൾ നമുക്ക് ശേഖരിക്കാം.. ഇതിനോടൊപ്പം, ഗെയിം മുന്നോട്ട് വയ്ക്കുന്ന ചില ടാസ്‌ക്കുകളും നാം പൂർത്തിയാക്കേണ്ടതുണ്ട്. ഇങ്ങനെയും നമുക്ക് ക്രിപ്‌റ്റോ കോയിനുകൾ സ്വന്തമാക്കാം.
ഇപ്പോൾ ഹാംസ്റ്റർ നൽകുന്ന ക്രിപ്‌റ്റോകറൻസിക്ക് മൂല്യമൊന്നുമില്ലെങ്കിലും ജൂലായിൽ ക്രിപ്‌റ്റോകറൻസി എക്‌സ്‌ച്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. അതിനകം ഗെയിം കളിച്ച് ലക്ഷങ്ങൾ വാരിക്കൂട്ടാനുള്ള കാത്തിരിപ്പിലാണ് ഗെയിേമഴ്‌സ്.
ഇനി എങ്ങനെയാണ് ഇവർക്ക് പണം കിട്ടുന്നതെന്നല്ലേ.. ക്രിപ്‌റ്റോ കറൻസി ലിസ്റ്റ് ചെയ്യുന്നതിന് അഥവാ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുൻപ് ഗെയിം കളിച്ച് പ്രചാരം നൽകിയവർക്ക് ഒരു ആനുകൂല്യം നൽകും. ഇതിനെ എയർഡ്രോപ്പ് എന്നാണ് പറയുന്നത്.
ഗെയിം കളിച്ചവരുടെ വാലറ്റിൽ എത്ര കോയിനുകളാണോ ഉള്ളത് അതിനനുസരിച്ചുള്ള ഒരു മൂല്യം എന്നതാണ് കമ്പനിയുടെ വാഗ്ദാനം. ഈ കോയിനുകൾ ക്രിപ്‌റ്റോ എക്‌സ്‌ച്ചേഞ്ചിൽ വിറ്റാൽ പണം ലഭിക്കുമെന്ന് കമ്പനി പറയുന്നു.
നേരത്തെ പറഞ്ഞതു പോലെ ലോകം മുഴുവനുള്ള 20 കോടിയിലധികം ആളുകൾ ഇപ്പോൾ ഹാംസ്റ്റർ ഗെയിം കളിക്കുന്നുണ്ട്.. ഇവർക്കു പുറമേ കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നവർ വേറെ.. ഇവർക്കെല്ലാം കമ്പനി നൽകാൻ പോവുന്ന ആനുകൂല്യങ്ങൾ കണക്കു കൂട്ടി നോക്കിയാൽ 2000 കോടിയിലേറെ രൂപ കമ്പനി ആനുകൂല്യമായി മാത്രം നൽകണം. ഇത് സാധ്യമാണോ എന്നുള്ളതാണ് വിദഗ്ദരിൽ നിന്നും ഉൾപ്പെടെ ഉയരുന്ന ചോദ്യം. അതുകൊണ്ട് തന്നെ ഇത് തട്ടിപ്പാണെന്നാണ് ഏറെകുറേ പേരുടെ വിലയിരുത്തൽ.
ഇത്തരമൊരു വിലയിരുത്തലിനുള്ള രണ്ടാമത്തെ കാരണം ഗെയിമിന് പിന്നിൽ പ്രവർത്തിക്കുന്നവർ വെളിച്ചത്ത വന്നിട്ടില്ല എന്നതാണ്.
സാധാരണ നിലയിൽ ക്രിപ്‌റ്റോ കറൻസികൾ പുറത്തിറക്കുന്നവർ അവയുടെ സ്വഭാവം, ലക്ഷ്യം, സാമ്പത്തിക പ്രവർത്തന രീതി, എന്നിവയെ കുറിച്ച് വ്യക്തമാക്കുന്ന ഒരു രേഖ അവതരിപ്പിക്കാറുണ്ട്. എന്നാൽ, ഹാംസ്റ്റർ കോംബാറ്റ് ഇതുവരെയും ഇങ്ങനെയൊരു രേഖ പുറത്ത് വിട്ടിട്ടില്ല.
അതുകൊണ്ട് തന്നെ, ഹാംസ്റ്റർ കോംബാറ്റ് ഒരു തട്ടിപ്പ് ഗെയിമാണെന്നും ഹാക്കിംഗിന് സാധ്യതയേറെയാണെന്നും നമ്മുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെെട ചോർത്താൻ സാധ്യത ഏറെയാണ് എന്നും പറയുന്നു.
എന്നാൽ, ഹാംസ്റ്റർ കോംബാറ്റിനെ അനുകൂലിക്കുന്നവരും നിരവധിയാണ്. പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ച്ചേഞ്ചുകളിലൊന്നായ ദി ഒപ്പൺ നെറ്റ്‌വർക്കുമായി സഹകരിച്ചാണ് ഹാംസ്റ്റർ ഗെയിം എയർഡ്രോപ്പിന് ഒരുങ്ങുന്നതെന്നാണ് വിവരം. ഹാംസ്റ്റർ കോംബാറ്റ് ഒരു തട്ടിപ്പ് കമ്പനിയാണെങ്കിൽ ഒരിക്കലും ദി ഒപ്പൺ നെറ്റ്‌വർക്ക് ഇവരുമായി സഹകരിക്കില്ലെന്ന് ഹാംസ്റ്റർ കോംബാറ്റിനെ അനുകൂലിക്കുന്നവർ പറയുന്നു.










