ഐ.പി.എൽ 2026-ൽ വിരാട് കോഹ്‌ലിയെ പൂജ്യത്തിന് പുറത്താക്കി ലഖ്‌നൗവിന് വിജയം സമ്മാനിച്ച യുവതാരം പ്രിൻസ് യാദവിന് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. ക്രിക്കറ്റിനെ മതമായും താരങ്ങളെ ദൈവങ്ങളായും കാണുന്ന ഇന്ത്യയിലെ ആരാധകക്കൂട്ടത്തിന്റെ ‘വിഷലിപ്തമായ’ മുഖമാണ് ഈ സംഭവത്തിലൂടെ വീണ്ടും പുറത്തുവരുന്നത്.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ യുവ പേസർ പ്രിൻസ് യാദവ് എറിഞ്ഞ മനോഹരമായ പന്തിൽ വിരാട് കോഹ്‌ലി ക്ലീൻ ബൗൾഡായിരുന്നു. ഇതിന് പിന്നാലെ പ്രിൻസിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അസഭ്യവർഷവുമായി ഒരു വിഭാഗം ആരാധകർ രംഗത്തെത്തി. തങ്ങളുടെ പ്രിയതാരത്തെ പുറത്താക്കിയതിലുള്ള രോഷമാണ് താരത്തിന് നേരെ തിരിച്ചുവിട്ടത്.
പ്രിൻസിന്റെ ഇൻസ്റ്റാഗ്രാം കമന്റ് ബോക്സിൽ താരത്തെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത്. ക്രിക്കറ്റ് ലോകം ഇതിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. വിരോധാഭാസമെന്നു പറയട്ടെ, മത്സരശേഷം പ്രിൻസ് നടത്തിയ വെളിപ്പെടുത്തലിൽ കോഹ്‌ലിയെ പുറത്താക്കാൻ സഹായിച്ചത് അദ്ദേഹത്തിന്റെ തന്നെ ഉപദേശമാണെന്ന് പറഞ്ഞിരുന്നു. “പന്ത് മൂവ് ചെയ്യുന്നുണ്ടെങ്കിൽ ലെങ്ത് മാറ്റരുത്” എന്ന കോഹ്‌ലിയുടെ നിർദ്ദേശം പാലിച്ച് പന്തെറിഞ്ഞപ്പോഴാണ് വിക്കറ്റ് ലഭിച്ചതെന്ന് പ്രിൻസ് വ്യക്തമാക്കി.
ഗ്രൗണ്ടിലെ പോരാട്ടത്തിന് ശേഷം വിരാട് കോഹ്‌ലിയും പ്രിൻസ് യാദവും സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. താരങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്നിരിക്കെയാണ് ആരാധകർ സൈബർ ആക്രമണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡക്വർത്ത് ലൂയിസ് നിയമപ്രകാരം ഒമ്പത് റൺസിന് വിജയിച്ച ലഖ്‌നൗ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിലനിർത്തി.












