ലിമ: 22 വർഷം മുൻപ് കാണാതായ അമേരിക്കൻ പർവതാരോഹകന്റെ മൃതദേഹം കണ്ടെത്തി. പെറുവിലെ മഞ്ഞുവീഴ്ചയ്ക്കിടെയാണ് അമേരിക്കൻ പർവതാരോഹകനെ കാണാതായത്. കാലാവസ്ഥ വ്യതിയാനം മൂലം മഞ്ഞുരുകിയതിന് പിന്നാലെയാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്.
2002 ജൂണിൽ 59- കാരനായ വില്യം സ്റ്റാംഫ്‌ലിനെ കാണാതായത്. 6,700 മീറ്ററിലധികം ഉയരമുള്ള ഹുവാസ്‌കരൻ പർവതത്തിൽ കയറുന്നതിനിടെയാണ് അദ്ദേഹത്തെ കാണാതായത്. തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ മഞ്ഞുരുകിയതിനാൽ വില്യം സ്റ്റാംഫലിന്റ മൃതദേഹം ഒടുവിൽ വെളിപ്പെട്ടതായി പെറുവിയൻ പോലീസ് പറഞ്ഞു.
സ്റ്റാംഫലിന്റെ ശരീരവും വസ്ത്രങ്ങളും ഹാർസനെസും ബൂട്ടുകളും മഞ്ഞിൽ സുരക്ഷിതമായിരുന്നു. കൂടാതെ ഇയാളുടെ പാസ്‌പോർട്ട് കണ്ടെത്തിയിരുന്നു. ഇതിനാൽ മൃതദേഹം തിരിച്ചറിയാൻ സഹായകമായി എന്നും പോലീസ് കൂട്ടിച്ചേർത്തു.












