തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ച വ്യാധികളുടെ വർദ്ധനവിൽ ആശങ്ക. ഇന്നലെയും രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 11 പേരാണ് പനിബാധിച്ച് മരണപ്പെട്ടത്. ഇതിൽ നാല് പേർ എലിപ്പനി ബധിച്ചതാണ് മരിച്ചത്.
സംസ്ഥാനത്ത് 12,204 പേർ കൂടി പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് നാലുപേർക്ക് കൂടി കോളറ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോളറ ബാധിതരുടെ എണ്ണം 11 ആയി ഉയർന്നു. കോളറയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇത് കൂടുതൽ ആശങ്കയുണ്ടാക്കുകയാണ്.
കഴിഞ്ഞ ദിവസം 173 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഉർജിതമാക്കുകയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചവർ മെഡിക്കൽ കോളേജിലും ഒരാൾ എസ്എടി ആശുപത്രിയിലും ഐരാണിമുട്ടം ഐസൊലേഷൻ വാർഡിലുമായി ചികിത്സയിലാണുള്ളത്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.
ഈ സാഹചര്യങ്ങളിൽ പ്രായമായവരും കുട്ടികളും മറ്റ് രോഗങ്ങളുള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. രോഗം പകരാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആരോഗ്യ വിദഗ്ധരെ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Discussion about this post