ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ വിശേഷിപ്പിക്കുകയാണെങ്കിൽ ഇന്ത്യയുടെ നാഷണൽ പ്രൊഫസർ, അതാണ് ഡോ. എം എസ് വല്യത്താൻ എന്നറിയപ്പെട്ടിരുന്ന മാർത്താണ്ഡവർമ്മ ശങ്കരൻ വല്യത്താൻ. രാജ്യം നാഷണൽ പ്രൊഫസർ പദവി നൽകി ആദരിച്ച ഇന്ത്യയുടെ തന്നെ അഭിമാനമായ അദ്ദേഹം തന്റെ തൊണ്ണൂറാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞിരിക്കുകയാണ്. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ ഒട്ടും താല്പര്യമില്ലാതിരുന്ന ആ മഹത് വ്യക്തി ഇന്നത്തെ പുതിയ തലമുറയ്ക്ക് അത്ര പരിചിതനല്ല. എന്നാൽ ഒരുകാലത്ത് ഡോ. എം എസ് വല്യത്താൻ ഈ രാജ്യത്തെ ജനങ്ങൾക്ക് ദൈവതുല്യനായിരുന്നു. തന്റെ ദീർഘവീക്ഷണങ്ങളിലൂടെ നിരവധി ജീവനുകളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചു കയറ്റിയ അദ്ദേഹം കേരളത്തിന് എന്നും അഭിമാനമാണ്.
ലോകമെമ്പാടും പ്രശസ്തി നേടിയ മലയാളിയായ ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ആയിരുന്നു ഡോ. എം എസ് വല്യത്താൻ. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡന്റും ഇന്ത്യ ഗവൺമെന്റിന്റെ ദേശീയ ഗവേഷണ പ്രൊഫസറും ആയി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.
തിരുവനന്തപുരത്തെ ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും സ്ഥാപക ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറും ആയ അദ്ദേഹത്തെ രാജ്യം പത്മശ്രീയും പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സർക്കാർ ഓർഡ്രെ ഡെസ് പാംസ് അക്കാദമിക്സിൽ ഷെവലിയാർ പദവി നൽകിയും അദ്ദേഹത്തെ ആദരിച്ചു. അന്താരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിൽ എടുത്ത് 2009ൽ ജോൺസ് ഹോപ്സ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂൾ ഡോ. സാമുവൽ പി ആസ്പർ ഇന്റർനാഷണൽ അവാർഡ് നൽകിയും ഡോ. വല്യത്താനെ ആദരിച്ചു.
ദൈവനിയോഗം കൊണ്ട് ആയിരക്കണക്കിന് ഹൃദയങ്ങൾക്ക് പുനർജന്മം നൽകാൻ സാധിച്ച മഹനീയ വ്യക്തിത്വമാണ് ഡോ. എം എസ് വല്യത്താൻ. 1934ൽ മാവേലിക്കര രാജ കുടുംബത്തിൽ മാർത്താണ്ഡവർമ്മയുടെയും ജാനകി വർമ്മയുടെയും മകനായിട്ടായിരുന്നു വല്യത്താന്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിലെ അംഗമായി വല്യത്താൻ പ്രവേശനം നേടി. അവിടെ നിന്നും എംബിബിഎസ് ബിരുദം നേടിയ ശേഷം ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാലയിൽ നിന്നും ശസ്ത്രക്രിയയിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ ഫാക്കൽറ്റി അംഗമായി കുറച്ചുകാലം ജോലി ചെയ്തശേഷം അദ്ദേഹം ചണ്ഡിഗഡിലെ ജോൺസ് ഹോപ്കിൻസ്, ജോർജ്ജ് വാഷിംഗ്ടൺ, യുഎസ്എയിലെ ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിൽ ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് കൂടുതൽ പരിശീലനം നേടി.
ഉപരിപഠനങ്ങൾക്കും പരിശീലനങ്ങൾക്കും ശേഷം 1972ൽ ആണ് വല്യത്താൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ആദ്യകാലത്ത് ന്യൂഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലും മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ജോലിയും ഗവേഷണവുമായി കഴിഞ്ഞു. ഇതിനിടയിലാണ് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ അച്യുതമേനോൻ ഡോ. വല്യത്താന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നത്. അങ്ങനെ ഹൃദയ, ന്യൂറോളജിക് രോഗങ്ങൾ ഉള്ളവരെ ചികിത്സിക്കുന്നതിനായി കേരളത്തിൽ ഒരു സ്പെഷ്യാലിറ്റി ആശുപത്രി ഡോ. വല്യത്താൻ സ്ഥാപിച്ചു. അതായിരുന്നു ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട്. ശ്രീചിത്തിരയുടെ സ്ഥാപക ഡയറക്ടർ ആയിരിക്കെതന്നെ ഇന്ത്യ ഗവൺമെന്റിന്റെ സയൻസ് ആൻഡ് എൻജിനീയറിങ് റിസർച്ച് കൗൺസിലിന്റെ പിന്തുണയോടു കൂടി ഹൃദയ ഉപകരണങ്ങളുടെ വികസനവും ഡോ. വല്യത്താൻ ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്ക് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയുടെ വലിയ പിന്തുണ ലഭിക്കുകയും ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമാക്കി കേന്ദ്രസർക്കാർ മാറ്റുകയും ചെയ്തു.
ആ കാലഘട്ടത്തിൽ കേരളത്തിൽ അടക്കം പ്രോസ്റ്റെറ്റിക് വാൽവുകളുടെ ആവശ്യം വളരെ കൂടുതലായിരുന്നു. എന്നാൽ കനത്ത വിലക്കയറ്റം മൂലം ഇറക്കുമതി ചെയ്ത വാൽവുകൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ ഭൂരിഭാഗം ജനങ്ങൾക്കും താങ്ങാൻ കഴിയാത്തതായിരുന്നു. ഈ സാഹചര്യങ്ങളും അവസ്ഥയും മനസ്സിലാക്കിയാണ് ഡോ. വല്യത്താനും സംഘവും ചേർന്ന് ആദ്യമായി ടിൽടിംഗ് ഡിസ്ക് രൂപകല്പനയിലൂടെ ഒരു മെക്കാനിക്കൽ വാൽവ് വികസിപ്പിക്കാൻ തീരുമാനിച്ചത്. ഈ പരീക്ഷണപ്രക്രിയയിൽ നാലാമത്തെ മോഡലായി വികസിപ്പിച്ച ശ്രീചിത്തിര ടി ടി കെ വാൽവ് ആണ് ഇന്നും ഹൃദയശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്നത്. 2016 വരെയുള്ള കണക്കനുസരിച്ച് ഒരു ലക്ഷത്തിലേറെ രോഗികൾക്ക് ഡോ. വല്യത്താന്റെ ഈ പരിശ്രമം മൂലം ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സാധിച്ചു. വാൽവുകൾ കൂടാതെ ഹൃദയ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വാസ്ക്കുലർ ഗ്രാഫ്റ്റം ബ്ലഡ് ബാഗ്, കാർഡിയോടോമി റിസർവോയർ തുടങ്ങിയ ഡിസ്പോസിബിൾ ഉപകരണങ്ങളും ഡോ. വല്യത്താന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തു. അങ്ങനെ രാജ്യത്തെ ഹൃദയ ശസ്ത്രക്രിയ രംഗത്ത് വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവരാനുള്ള നിയോഗം ഡോ. വല്യത്താൻ ഏറ്റവും ഭംഗിയായി പൂർത്തിയാക്കി.
ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിൽ 20 വർഷങ്ങൾ നീണ്ട സേവനത്തിനുശേഷം അദ്ദേഹം മണിപ്പാൽ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ആയി ചുമതലയേറ്റു. മണിപ്പാലിൽ എത്തിയശേഷം അദ്ദേഹം ആയുർവേദത്തെ കുറിച്ചും ആയുർവേദ ചികിത്സാരീതികളെക്കുറിച്ചും പഠനം ആരംഭിച്ചു. ചരകനെ കുറിച്ച് പഠനം നടത്താനായി ഹോമി ഭാഭ കൗൺസിൽ ഡോ. വല്യത്താന് സീനിയർ ഫെല്ലോഷിപ്പ് തന്നെ നൽകിയിരുന്നു. തുടർന്ന് നടത്തിയ ഗവേഷണങ്ങൾ അദ്ദേഹം ‘ദി ലഗസി ഓഫ് ചരക’ എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചു. പിന്നീട് സുശ്രുതനെക്കുറിച്ചും കുറിച്ചും വാഗ്ഭട്ടയെ കുറിച്ചും അദ്ദേഹം പഠനവും ഗവേഷണങ്ങളും നടത്തി. ഇന്ത്യയിലെ എല്ലാ ജീവശാസ്ത്രങ്ങളെയും മാതാവാണ് ആയുർവേദം എന്നാണ് ഡോ. എം എസ് വല്യത്താൻ തന്റെ വിശദമായ പഠനങ്ങൾക്ക് ശേഷം വെളിപ്പെടുത്തിയിരുന്നത്.
90 വർഷങ്ങൾ നീണ്ട തന്റെ ജീവിത കാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിലെ ഹണ്ടേറിയൻ പ്രൊഫസറായും അമേരിക്കയിലെ സൊസൈറ്റി ഓഫ് തോറാസിക് സർജൻസ്, ഗ്രേറ്റ് ബ്രിട്ടനിലെ സൊസൈറ്റി ഓഫ് കാർഡിയോത്തോറാസിക് സർജൻസ് എന്നിവയിലെ സീനിയർ അംഗവുമായും ഡോ. എം എസ് വല്യത്താൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മെഡിക്കൽ രംഗത്തെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് നിരവധി ഇന്ത്യൻ സ്ഥാപനങ്ങൾ കൂടാതെ അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി, റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഓഫ് ലണ്ടൻ, ഇന്റർനാഷണൽ യൂണിയൻ ഓഫ് സൊസൈറ്റീസ് ഓഫ് ബയോ മെറ്റീരിയൽസ് ആൻഡ് എഞ്ചിനീയറിംഗ് എന്നിവയിൽ നിന്നും ഫെല്ലോ ഷിപ്പുകളും ഹോണററി ബിരുദങ്ങളും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ലോക വൈദ്യശാസ്ത്ര രംഗത്ത് വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയ്ക്കും കേരളത്തിനും ഒരുപോലെ അഭിമാനമായ ഡോ. എംഎസ് വല്യത്താൻ 90ആം വയസ്സിൽ വിടപറയുമ്പോഴും ഭാവി തലമുറയ്ക്ക് ആയുള്ള അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളിലൂടെ ആ പേര് എന്നും സ്മരിക്കപ്പെടുക തന്നെ ചെയ്യും.
Discussion about this post