ന്യൂഡൽഹി :ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ മകൾ അഞ്ജലി ബിർളയ്ക്കെതിരെയുള്ള അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന നിർദേശവുമായി ഡൽഹി ഹൈക്കോടതി . സോഷ്യൽ മീഡിയാ പ്ലാറ്റു് ഫോമുകളായ എക്സിനും , ഗൂഗിളിനുമാണ് നിർദേശം നൽകിയിരിക്കുന്നത്.
സോഷ്യൽ മീഡിയ പോസ്റ്റുകൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം. പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള സമാനമായ മറ്റേതെങ്കിലും പോസ്റ്റുകൾ കണ്ടാൽ അത് എക്സിനേയും ഗൂഗിളിനേയും അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് നവിൻ ചാവലയാണ് ഉത്തരവിട്ടത്.
യുപിഎസ്സി പരീക്ഷ ആദ്യ ശ്രമത്തിൽ തന്നെ അഞ്ജലി വിജയിച്ചത് പിതാവ് ഓം ബിർളയുടെ സ്വാധീനം മൂലമാണെന്ന തരത്തിലുള്ള പോസ്റ്റുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ അഞ്ജലി കൃത്യമായാണ് യുപിഎസ്സി പരീക്ഷ എഴുതിയതെന്നും 2019ലാണ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചത് എന്നും കോടതിയ്ക്ക് ബോധ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് ഇറക്കിയത്.
നിലവിൽ റെയിൽവേ മന്ത്രാലയത്തിൽ സേവനമനുഷ്ടിക്കുകയാണ് അഞ്ജലി. ഓം ബിർളയുടെ മകളായതു കൊണ്ടാണ് അഞ്ജലിക്ക് സിവിൽ സർവീസ് ലഭിച്ചതെന്നും അല്ലാതെ അവർ സിവിൽ സർവീസ് പരീക്ഷ പാസായതല്ല എന്നാലാമായിരുന്നു ആരോപണങ്ങൾ . എന്നാൽ ഇതിന് മറുപടിയായി അഡ്മിറ്റ് കാർഡിന്റെ കോപ്പിയും അവർ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
Discussion about this post