ബത്തേരി: അപ്രതീക്ഷിത ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 43 ആയി.പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് മുണ്ടക്കൈയിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടാകുന്നത്.
ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട് പോയ മുണ്ടക്കൈയിലേക്ക് പോകാൻ സൈന്യം താത്കാലിക പാലം നിർമിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.വടങ്ങളും മറ്റും ഉപയോഗിച്ച് കൃത്രിമമായ പാലം നിർമിക്കും. മുണ്ടക്കൈയിൽ കുടുങ്ങി കിടക്കുന്ന ആളുകളുമായി ബന്ധപ്പെടാൻ സാധിച്ചതായും അധികൃതർ വ്യക്തമാക്കി.












