തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധിയുള്ളത്. അംഗണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
കണ്ണൂർ, കാസർകോട്, തൃശ്ശൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധിയുള്ളത്. അതേസമയം മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്‌സിറ്റി പരീക്ഷകൾക്കും മാറ്റമില്ല. മൂന്ന് ജില്ലകളിലും അതിശക്തമായ മഴ തുടരുകയാണ്. ഇതേ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്.
തൃശ്ശൂർ ജില്ലയിൽ പല സ്‌കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) അവധിപ്രഖ്യാപിക്കുകയാണെന്ന് കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ വ്യക്തമാക്കി. സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ,അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു.
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചതായി കണ്ണൂർ ജില്ലാ കളക്ടർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്‌സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ലെന്നും കളക്ടർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
Discussion about this post