വയനാട്: എട്ട് മാസം ഗർഭിണിയായ തന്റെ മകളെയും കൊണ്ട് ജീവനും കൈപിടിച്ച് ഓടിയ രാത്രിയെ കുറിച്ച് ഓർക്കുമ്പോൾ ചൂലൽമല സ്വദേശിയായ ഉസ്മാന് ഇപ്പോഴും ശരീരം വിറയ്ക്കുന്നുണ്ട്. ആർത്തലച്ചു വന്ന വെള്ളത്തിൽ മകളുടെയും തന്റെയും ജീവൻ മാത്രമാണ് ബാക്കിയായത്. താന്റെ വർഷങ്ങളുടെ അധ്വാനം മുഴുവൻ ഒരൊറ്റ രാത്രി കൊണ്ടാണ് ഉസ്മാന് ഇല്ലാതായത്.
മകൾ ഭർഭിണിയായത് കൊണ്ട് മാത്രമാണ് ഉസ്മാൻ ചൂരൽമലയിൽ നിന്നും തന്റെ കുടുംബ വീട്ടിലേയ്ക്ക് പോയത്. അതുകൊണ്ട് ജീവൻ മാത്രം രക്ഷപ്പെട്ടു. എന്നാൽ, അവിടെയും അവരെ കാത്തിരുന്നത് മഹാദുരന്തം തന്നെയായിരുന്നു.
‘പാതിരാത്രി നിറവയറുമായുള്ള മകളെയും കൊണ്ട് എങ്ങോട്ടെന്നില്ലാതെ ജീവനും കൈപിടിച്ചുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ചവിട്ടുന്ന മണ്ണുൾപ്പെ െഎല്ലാം കുലുങ്ങുന്നതു പോലെ തോന്നുന്നുണ്ടായിരുന്നു. ഭൂമി കാലിന്റെ ചുവട്ടിൽ നിന്നും ഒലിച്ചു പോവുന്നുവെന്നാണ് തോന്നിയത്. മലവെള്ളം പിന്നാലെ ഒലിച്ചു വരുന്നുണ്ടെന്നാണ് തോന്നിയത്. എങ്ങനെയൊക്കെയോ മകളെ കയ്യിൽ വലിച്ചുകൊണ്ട് ഓടുകയായിരുന്നു. ആ രാത്രിയിൽ എന്തൊക്കെയാണ് അനുഭവിച്ചതെന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കാൻ കഴിയില്ല. അനുഭവിച്ചാൽ മാത്രമേ അതു മനസിലാകൂ.
15 വർഷം ഗൾഫിൽ പോയി പണിയെടുത്താണ് തന്റെ വീടുൾപ്പെടെ എല്ലാം ഉണ്ടാക്കിയത്. എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഞാൻ പുറംനാട്ടിലായിരുന്നു. എന്നാൽ, ഇന്ന് ഒന്നും ബാക്കിയില്ല. ജീവൻ മാത്രമാണ് ബാക്കി. സമ്പാദ്യം എല്ലാം നഷ്ടപ്പെട്ടോട്ടെ. എന്തൊക്കെ നഷ്ടപ്പെട്ടാലും വീട് ആർക്കും നഷ്ടമാകരുത്. ഈ ക്യാമ്പിൽ നിന്നും ഇറങ്ങിയാൽ എവിടെ പോകണമെന്ന് അറിയില്ല. എത്രനാൾ ഓരോ സ്ഥലത്തായി നിൽക്കും’- കണ്ണീരാൽ പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതെ ഉസ്മാൻ നിർത്തി..
Discussion about this post