തൃശ്ശൂർ: തലവണിക്കരയിൽ ഒൻപത് മാസം പ്രായമുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കൊളോട്ടിൽ രാജേഷിന്റെയും അമൃതയുടെയും മകൾ നീലാദ്രിനാഥാണ് മരിച്ചത്. ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
കഴിഞ്ഞ ആഴ്ചയായിരുന്നു കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണത്. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം അടുക്കളയിൽ ജോലികൾ ചെയ്യുകയായിരുന്നു അമ്മ. ഏറെ നേരത്തിന് ശേഷം കുട്ടിയെ നോക്കിയപ്പോൾ ഉറങ്ങിക്കിടന്നിടത്ത് കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടക്കുന്ന രീതിയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ചയായി കുട്ടി ഇവിടെ ആയിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇവിടെ വച്ചായിരുന്നു മരണം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












