ധാക്ക : ബംഗ്ലാദേശിൽ പ്രക്ഷോഭം ആളിക്കത്തുന്നു. ഇടക്കാല ഗവൺമെന്റ് തലവനായി മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുതത്തിനെ പിന്നാലെ അവാമി ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് നേരെ ആക്രമണം. 24 പേരെ ജീവനോടെ ചുട്ടുകൊന്നു. ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്ന അക്രമ സംഭവങ്ങളിൽ ഒറ്റരാത്രികൊണ്ട് 100 പേരെങ്കിലും മരണപ്പെട്ടു എന്നാണ് റിപ്പോർട്ട് .
പ്രക്ഷാഭത്തിൽ നിരവധി ഹിന്ദു ക്ഷേത്രങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. നിരവധി സ്ത്രീകൾ ആക്രമിക്കപ്പെട്ടു. ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടിയുമായി ബന്ധപ്പെട്ട രണ്ട് ഹിന്ദു നേതാക്കളെങ്കിലും അക്രമത്തിൽ കൊല്ലപ്പെട്ടു എന്ന് ധാക്കയിലെ രണ്ട് സമുദായ നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കാൻ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ധീൻ, സൈനിക ഉദ്യോഗസ്ഥർ, വിദ്യാർത്ഥി നേതാക്കൾ എന്നിവർ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനമായത്. വിദ്യാർത്ഥി സംഘടന പ്രതിനിധികളും രാഷ്ട്രീയ പാർട്ടി ഭാരവാഹികളും സൈനിക നേതൃത്വവുമായി ചർച്ച നടത്തിയ ശേഷം പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ നിലവിലുള്ള പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കി.








