ഇറാനുമായുള്ള സംഘർഷം യുദ്ധമായി മാറിയ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിനും ജൂത ജനതയ്ക്കും ഒപ്പം നിന്നതിനും ഇന്ത്യൻ ജനതയുടെ ഉന്നതമായ സൗഹൃദത്തിനും നെതന്യാഹു നന്ദി രേഖപ്പെടുത്തി. ഇറാൻ മിസൈൽ പതിച്ച ഇസ്രായേലിലെ ഒരു പ്രദേശം സന്ദർശിക്കവെയാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ ഉറ്റസുഹൃത്തായ നരേന്ദ്ര മോദിയുമായി ദീർഘനേരം സംസാരിച്ചുവെന്നും പ്രാദേശികമായ സാഹചര്യങ്ങൾ ചർച്ച ചെയ്തുവെന്നും നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു. “മോദിയുമായി ഞാൻ ദീർഘനേരം സംസാരിച്ചു. ഇസ്രായേലിനൊപ്പം നിൽക്കുന്നതിനും ഭാരതീയരുടെ വലിയ സൗഹൃദത്തിനും ഞാൻ നന്ദി പറയുന്നു,” നെതന്യാഹു പറഞ്ഞു. ലോകത്തെ മറ്റ് പ്രമുഖ നേതാക്കളുമായും താൻ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നെതന്യാഹുവുമായുള്ള സംഭാഷണത്തിന് പിന്നാലെ നരേന്ദ്ര മോദി തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ ഇന്ത്യയുടെ ആശങ്ക പങ്കുവെച്ചു. യുദ്ധം ഉടൻ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത മോദി ഊന്നിപ്പറഞ്ഞു. സാധാരണക്കാരുടെ സുരക്ഷയ്ക്കായിരിക്കണം മുൻഗണനയെന്ന് അദ്ദേഹം ഇസ്രായേലിനെ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ നയതന്ത്രപരമായ ഇടപെടൽ വേണമെന്ന് ഇന്ത്യ ആവർത്തിച്ചു.
ഇറാൻ പരമോന്നത നേതാവ് അലി ഖമേനിയുടെ മരണത്തിന് കാരണമായെന്ന് കരുതപ്പെടുന്ന യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം കടുപ്പിച്ചത്. ഇതിന് തിരിച്ചടിയായി ഇറാൻ തൊടുത്ത ഡ്രോണുകളും മിസൈലുകളും ഗൾഫ് മേഖലയിലെ യുഎസ്-ഇസ്രായേൽ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിരുന്നു. ദുബായ്, ദോഹ തുടങ്ങിയ പ്രധാന വാണിജ്യ കേന്ദ്രങ്ങൾക്ക് സമീപവും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇസ്രായേലുമായും ഗൾഫ് രാജ്യങ്ങളുമായും തന്ത്രപരമായ ബന്ധം പുലർത്തുന്ന ഇന്ത്യ, അതീവ ജാഗ്രതയോടെയാണ് സാഹചര്യങ്ങളെ വീക്ഷിക്കുന്നത്. ആഗോള വ്യാപാരത്തെയും ഊർജ്ജ വിതരണത്തെയും ബാധിക്കുന്ന തരത്തിലേക്ക് യുദ്ധം വളരുന്നത് തടയാൻ സംയമനം പാലിക്കണമെന്ന് ഇന്ത്യ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.








