വയനാട്: ഉരുൾപൊട്ടൽ മേഖലകളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലേക്കുള്ള അവശ്യവസ്തുക്കളുടെ ശേഖരണം നിർത്തിവച്ചു. ജില്ലാഭരണകൂടമാണ് ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് പുറപ്പെടുവിച്ചത്. ഇതുവരെ അവശ്യസാധനങ്ങൾ വിതരണം ചെയ്തവർക്ക് ജില്ലാ കളക്ടർ നന്ദി അറിയിച്ചു.
ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ കളക്ഷൻ സെന്ററിൽ സംഭരിച്ചിട്ടുണ്ട്. അതിനാലാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്ഷണ സാധനങ്ങളോ മറ്റ് വസ്തുക്കളോ അയക്കരുതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്.
ജില്ലാ കളക്ടറുടെ അറിയിപ്പ്
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ ഉരുളപൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിന് സമയബന്ധിതമായി സഹായം നൽകിയതിന് പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
നിലവിൽ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ കളക്ഷൻ സെന്ററിൽ സംഭരിച്ചുവെച്ചിട്ടുള്ളതാണ്.
ആയതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട് എന്ന വിവരം പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും അറിയിച്ചുകൊള്ളുന്നു.
സാമൂഹിക ഉത്തരവാദിത്തബോധവും സാമൂഹിക ഉത്തരവാദിത്തവും നിലനിർത്തുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. ഒരുമിച്ചുനിന്നാൽ ഏത് വെല്ലുവിളിയും നമുക്ക് തരണം ചെയ്യാനും കൂടുതൽ കരുത്തുറ്റ,അനുകമ്പയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും കഴിയും.
Discussion about this post