ഏതൊരു കുടുംബത്തിന്റെയും സ്വപ്‌നമായിരിക്കും തങ്ങൾക്കായി ഒരിടം വീട്.. ചിലർക്ക് അടച്ചുറപ്പുള്ള ഒരു കുഞ്ഞ് വീടെങ്കിലും മതിയെന്നാണെങ്കിൽ മറ്റ് ചിലർക്ക് എല്ലാ സുഖസൗകര്യങ്ങളമുള്ള സ്വപ്‌നഗൃഹം തന്നെ വേണമെന്നാണ്. മനുഷ്യായുസിൽ അധ്വാനിക്കുന്നതിന്റെ പകുതിയോളം വീടിനായും വിവാഹ ആവശ്യത്തിനായും ചെലവഴിയ്ക്കുന്ന പ്രവണതയും കണ്ട് വരുന്നുണ്ട്.
ഒരു വീട് വാങ്ങുന്നതാണോ നല്ലത് അതോ വീട് വാടകയ്ക്ക് എടുക്കുന്നതാണോ? വളരെ അധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. സ്വന്തമായിട്ടൊരു വീട് എന്നത് മനഃസമാധാനം തരുമെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. എപ്പോൾ വേണമെങ്കിലും ഇറക്കിവിടപ്പെടാം എന്ന പേടിയില്ലാതെ തന്നെ കഴിയാൻ സാധിക്കുന്ന ഇടം. നമ്മുടെ ഇഷ്ടത്തിന് ഒരുക്കാവുന്ന ഒരു വീട് സ്വാതന്ത്ര്യത്തിന്റെ കൂടി പ്രതീകമായിട്ടാണ് പലരും കാണുന്നത്.
വാടകവീട് വേണോ സ്വന്തം വീട് വേണോ എന്ന ചർച്ച ഇപ്പോൾ ട്വിറ്ററിലും പൊടിപൊടിക്കുകയാണ്. കിരൺ രജ്പുത് എന്ന ഇൻവെസ്റ്ററാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. 50 വർഷം മുമ്പുള്ള മിഡിൽക്ലാസുകാരുടെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീടെന്നത്. ഇന്നും മിഡിൽക്ലാസുകാരുടെ ആഗ്രഹം ആദ്യം ഒരു വീട് എന്നതു തന്നെയാണ്. പല മിഡിൽക്ലാസും അതേ അവസ്ഥയിൽ തന്നെ തുടരുന്നതിന്റെ ഒരു കാരണം, ഇതാണ്’ എന്നാണ് ഇയാൾ കുറിച്ചിരിക്കുന്നത്.
എന്നാൽ, ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് ഗ്രേലാബ്‌സ് എഐയുടെ സിഇഒയും സഹസ്ഥാപകനുമായ അമൻ ഗോയൽ ഇതിനെ വിമർശിച്ചു. ‘മറ്റൊരാൾ 10 ശതമാനം ഉയർന്ന വാടക നൽകാൻ തയ്യാറായതിനാൽ എപ്പോൾ വേണമെങ്കിലും വീട്ടുടമസ്ഥൻ നിങ്ങളെ പുറത്താക്കാം എന്നതിനേക്കാൾ മോശമായ അവസ്ഥ മറ്റൊന്നുമില്ല. നിങ്ങളുടെ വീട്ടിൽ കഴിയുന്നത് ഒരു പ്രിവിലേജാണ്. നിങ്ങൾക്ക് ഒരു വീട് വാങ്ങാൻ കഴിയുമെങ്കിൽ അത് വാങ്ങുക. കടക്കെണിയിൽ പെടുന്നില്ലെന്ന് ഉറപ്പാക്കുക’ എന്നാണ് അദ്ദേഹം കുറിച്ചത്. അതിനെ വീണ്ടും കിരൺ രജ്പുത് എതിർക്കുന്നുണ്ട്. സ്വന്തമായി വീട് വാങ്ങിയില്ല എന്നതൊരു മോശം കാര്യമായിട്ടാണ് കാണുന്നത്. ചിലർ മാത്രമേ അതിൽ നിന്നും മാറിച്ചിന്തിക്കാൻ ധൈര്യം കാണിച്ചിട്ടുള്ളൂ എന്നാണ് അയാൾ പറഞ്ഞത്.
Discussion about this post