കണ്ണൂർ : മലയാള സിനിമയിൽ എല്ലാവരും ആരാധിച്ചിരുന്ന ആ മുതിർന്ന നടനിൽ നിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല എന്ന് നടി ഉഷ. ലിഫ്റ്റിൽ വച്ച് മുതിർന്ന നടൻ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി പറഞ്ഞു. അപ്പോൾ തന്നെ അയാളുടെ കരണകുറ്റിക്ക് അടി കൊടുത്തു എന്നും നടി വ്യക്തമാക്കി. പുരോഗമന കലാ സാഹിത്യസംഘം ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായ ഉഷ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായി എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
1992ൽ ഗൾഫ് ഷോയ്ക്ക് ഇടയിലായിരുന്നു സംഭവം. ബഹ്‌റൈനിൽ ഒരു ഷോ നടക്കുന്നു. അതുകഴിഞ്ഞ് ഞങ്ങൾ വിമാനത്താവളത്തിലേക്ക് പോകാൻ നിൽക്കുകയാണ്. നല്ല ക്ഷീണമുണ്ട് എല്ലാവർക്കും. സാധനങ്ങളെല്ലാം എടുത്ത് ഹാളിലേക്കു വരാൻ മോഹൻലാൽ പറഞ്ഞു. നമുക്കവിടെ സംസാരിച്ചിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. മോനിഷ, രേവതി, സുകുമാരി എന്നിവരെല്ലാമുണ്ട്. ഞാൻ ലഗേജെടുത്ത് ലിഫ്റ്റിലേക്കു വന്നു. ഈ നടനുമുണ്ട് ലിഫ്റ്റിൽ. താഴോട്ടാണോ എന്നു ചോദിച്ചു. ഞാൻ സന്തോഷത്തോടെ ലിഫ്റ്റിൽ കയറി. ലിഫ്റ്റ് അടഞ്ഞതും അയാൾ വളരെ മോശമായി എന്നോടു പെരുമാറി. ഞാനയാളെ അടിച്ചു. അപ്പോഴേക്കും ലിഫ്റ്റ് അടുത്ത നിലയിലെത്തി”. അയാൾ പ്രശ്‌നം ഉണ്ടാക്കരുതെന്ന് പറഞ്ഞ് കാലിൽ വീണു. എന്നാൽ താൻ എല്ലാവരോടും ഈ കാര്യം പറഞ്ഞു.
ലാലേട്ടൻ വന്നു കാര്യം തിരക്കി. ഞാൻ എല്ലാം പറഞ്ഞു. ലാലേട്ടനും സുകുമാരിയമ്മയും എന്നെ ആശ്വസിപ്പിച്ചു. നീ അന്നേരം തന്നെ പ്രതികരിച്ചല്ലോ എന്നു പറഞ്ഞ് തന്നേ ആശ്വസിപ്പിച്ചു . അന്നു തുടങ്ങിയ പ്രശ്‌നങ്ങളാണ്. സംഘടനയിൽ ഞാൻ ഇക്കാര്യം പറഞ്ഞു. അതോടെ അഹങ്കാരിയാണെന്നു മുദ്രകുത്താൻ തുടങ്ങി. ഞാൻ സൂപ്പർസ്റ്റാറുകളോടു കൈ ചൂണ്ടി സംസാരിക്കുന്ന ആളാണാണെന്നൊക്കെ പറഞ്ഞു. സിനിമകൾ ഇല്ലാതായി നടി ഉഷ പറഞ്ഞു.
ആ നടൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അതുകൊണ്ടു പേരുപറയുന്നില്ലെന്നും ഉഷ പറഞ്ഞു. എന്തിനാണ് ഇപ്പോൾ ഇക്കാര്യം പറയുന്നതെന്നു പലരും ചോദിക്കും. അന്ന് തന്നെ പ്രതികരിച്ചിട്ടുണ്ട്. ആ വിഡിയോ ഇപ്പോൾ പുറത്തു വന്നിട്ടുണ്ടെന്നും ഉഷ കൂട്ടിച്ചേർത്തു .












