കാസർകോട്: മടക്കരയിൽ മത്സ്യക്കുഞ്ഞുങ്ങളുമായി കരയിൽ എത്തിയ മത്സ്യബന്ധന ബോട്ട് പിടികൂടി മറൈൻ എൻഫോഴ്‌സ്‌മെന്റ്. നിയമം ലംഘിച്ച് മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടിയ ബോട്ടാണ് പിടിച്ചെടുത്തത്. തുടർന്ന് മത്സ്യക്കുഞ്ഞുങ്ങളെ തിരികെ കടലിലേക്ക് വിട്ടു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ട്രോളിംഗ് നിരോധനത്തിന് പിന്നാലെ വിപണിയിൽ മത്സ്യക്കുഞ്ഞുങ്ങളെ ധാരാളമായി വിൽപ്പന നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മടക്കര തുറമുഖത്ത് നടത്തിയ പരിശോധനയിൽ ആയിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. 150 കിലോ അയലക്കുഞ്ഞുങ്ങൾ ആയിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ശേഷം ബോട്ട് കസ്റ്റഡിയിൽ എടുത്തു.
അനുവദിച്ചതിലും പകുതി വലിപ്പം മാത്രമാണ് അയില കുഞ്ഞിന് ഉണ്ടായിരുന്നത്. ദിവസങ്ങൾക്ക് മുൻപും സമാന രീതിയിൽ തുറമുഖത്ത് നിന്നും അയല കുഞ്ഞുങ്ങളെ പിടിച്ചെടുത്തിരുന്നു. വള്ളത്തിൽ മത്സ്യബന്ധനം നടത്തിയ ആളിൽ നിന്നാണ് പിടിച്ചെടുത്തത്. ഇയാളിൽ നിന്നും 10,000 രൂപയും ഈടാക്കി.












