തിരുവനന്തപുരം : വിരമിക്കൽ ആനുകൂല്യങ്ങൾക്കായി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് മുൻ ഡിജിപി ജേക്കബ്. നാല് വർഷമായിട്ടും സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ ഒന്നും നൽകിയിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.
വിരമിച്ചതിന് പിന്നാലെ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഒന്നും തന്നെ ലഭിച്ചില്ല എന്നാണ് മുൻ ഡിജിപി ജേക്കബ് പറയുന്നത്. ഇതിനെ തുടർന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ജേക്കബ് തോമസിനെ മൂന്നു തവണ സസ്‌പെൻഡ് ചെയ്തിരുന്നു. ഒടുവിൽ തിരിച്ചെടുത്തത് ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായിട്ടാണ്. 2020 മേയിൽ വിരമിക്കുന്നതുവരെ ആ തസ്തികയിൽ തുടർന്നു. പിന്നീട് ആനുകൂല്യങ്ങൾ തടയുകയും ചെയ്തു.
സർക്കാരിന്റെ ഓഖി രക്ഷാപ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിലായിരുന്നു ജേക്കബ് തോമസിന്റെ ആദ്യ സസ്‌പെൻഷൻ. ആറു മാസം കഴിഞ്ഞപ്പോൾ പുസ്തകത്തിലൂടെ സർക്കാരിനെ വിമർശിച്ചതിന് രണ്ടാമത്തെ സസ്‌പെൻഷൻ ലഭിച്ചു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരിക്കേ ഡ്രജർ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മൂന്നാമത്തെ സസ്‌പെൻഷൻ.
ഇത്രയും സീനിയറായ ഉദ്യോഗസ്ഥനെ ഏറെക്കാലം സസ്പെൻഷനിൽ നിർത്താൻ കഴിയില്ലെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയെത്തുടർന്നാണ് സർവീസിൽ തിരിച്ചെടുക്കാൻ ആഭ്യന്തര വകുപ്പു ശുപാർശ നൽകിയത്. ട്രൈബ്യൂണൽ വിധി വന്നിട്ടും ആദ്യം സർക്കാർ അനുസരിച്ചില്ല. തുടർന്നു ജേക്കബ് തോമസ് വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണൽ സർക്കാരിന്റെ വിശദീകരണം ചോദിച്ചതിനു പിന്നാലെയാണു തിരിച്ചെടുത്തത്.
അതേ സമയം സർക്കാരുമായി നല്ല ബന്ധം പുലർത്തുന്നവർക്ക് പ്രത്യേക പരിഗണനയാണ് സർക്കാർ നൽകുന്നത് എന്നാണ് പല ഉദ്യേഗസ്ഥരും പറയുന്നത്. ഗുരുതര ആരോപണങ്ങളാണ് സിപിഎം എംഎൽഎ തന്നെ അജിത് കുമാറിനെതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നിട്ട് പോലും എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് സർക്കാർ മാറ്റിയിട്ടില്ല. നിരവധി വിവാദങ്ങളും ആരോപണങ്ങളും ഉണ്ടായിട്ടും പ്രധാന തസ്തികകളാണ് അജിത് കുമാറിനു എൽഡിഎഫ് സർക്കാർ നൽകിയത്.
Discussion about this post