എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമനടപടിക്കൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. ഹേമ കമ്മിറ്റിക്ക് മുമ്പാകെ നടത്തിയ പോക്‌സോ സ്വഭാവമുള്ള വെളിപ്പെടുത്തലുകളിൽ കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വെളിപ്പെടുത്തലുകളിൽ ഇനി മൊഴിയെടുക്കില്ല. പകരം നേരിട്ട് മൊഴിയെടുക്കാനാണ് എസ്‌ഐടി യോഗത്തിൽ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
ഗൗരവസ്വഭാവമുള്ള 20 മൊഴികളിൽ പരാതിക്കാരെ നേരിട്ട് കാണും. മൊഴി നൽകിയവരുടെ താത്പര്യം കൂടി കണക്കിലെടുത്താണ് കേസെടുക്കുക. അടുത്ത മൂന്നാം തീയതിക്കുള്ളിലായിരലക്കും ആരോപണവിധേയർക്കെതിരെ കേസെടുക്കുക. ഇവർ വീണ്ടും മൊഴി നൽകുന്ന പക്ഷം, കുറ്റാരോപിതർക്കെതിരെ കേസെടുക്കും. 3896 പേജുകളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളത്. പൂർണമായ പേരും മേൽവിലാസവും വെളിപ്പെടുത്താത്തവരെ സാംസ്‌കാരിക വകുപ്പിന്റെയോ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായത്തോടെ കണ്ടെത്തും.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പല ഭാഗങ്ങളായി അന്വേഷണ സംഘത്തിലുള്ളവർ റിപ്പോർട്ട് വായിച്ചിരുന്നു. ഇതിന്റെ പകർപ്പ് എടുക്കാൻ അനുവാദമില്ല. മുഴുവൻ മൊഴികളും എല്ലാവർക്കും നൽകിയിട്ടില്ലെന്നാണ് വിവരം.












