തിരുവനന്തപുരം; ഓണക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടത്തിയത് 3881 പരിശോധനകളെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായാണ് പരിശോധനനടത്തിയത്.
231 സ്‌ക്വാഡുകൾ പരിശോധനയ്ക്ക് നേതൃത്വം നൽകി. 476 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 385 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. തുടർ പരിശോധനകൾക്കായി 752 സർവൈലൻസ് സാമ്പിളുകളും 135 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെപ്പിച്ചതായും മന്ത്രി പറഞ്ഞു.
ചെക് പോസ്റ്റുകളിൽ സെപ്തംബർ 10 രാവിലെ ആറ് മുതൽ 14 രാവിലെ ആറ് വരെ 24 മണിക്കൂറും പരിശോധനകൾ നടത്തി. ഈ സമയം ഭക്ഷ്യ വസ്തുക്കളുമായി കടന്നുവന്ന മുഴുവൻ വാഹനങ്ങളിലും പരിശോധനകൾ നടത്തി. 687 പരിശോധനകളാണ് പൂർത്തിയാക്കിയത്. തുടർ പരിശോധനകൾക്കായി പാൽ, പാലുത്പനങ്ങൾ എന്നിവയുടെ 751 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ചു. കൂടാതെ ചെക്പോസ്റ്റുകൾ വഴി എത്തിയ ഭക്ഷ്യ എണ്ണ, പച്ചക്കറികൾ, പഴവർഗങ്ങൾ, മത്സ്യം, മാംസം എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചു. 40 സ്‌ക്വാഡുകളാണ് പരിശോധനകൾക്കുണ്ടായിരുന്നത്.
Discussion about this post