ന്യൂഡല്‍ഹി: സംസ്ഥാന സർക്കാരിന് രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. എട്ടുവർഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയോട് സുപ്രീംകോടതി ചോദിച്ചു. നടൻ സിദ്ദിഖിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.
കാലതാമസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകി. പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം തേടിയിരിക്കുന്നത്.
അതേസമയം, രണ്ടാഴ്ചയ്ക്ക് സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ട്രയൽ കോടതി നടപടികളും അന്വേഷണവും പുരോഗമിക്കട്ടെ എന്ന് കോടതി നിർദേശിച്ചു.
മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി വാദിച്ചത്. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്ന് സിദ്ദിഖ് വാദിച്ചു. 365 സിനിമയിൽ അഭിനയിച്ചെന്നും 67 വയസ്സായി. ഇതുവരെയും തനിക്കെതിരെ ഒരു കേസ് പോലും വന്നിട്ടില്ല. എട്ട് വർഷത്തെ കാല താമസത്തിന് ശേഷമാണ് നടി ഇങ്ങനെയൊരു പരാതി നൽകിയിരിക്കുന്നത് എന്നും സിദ്ദിഖ് കോടതിയിൽ വാദിച്ചു.
എന്തുകൊണ്ട് കേസ് നൽകാൻ ഇത്ര കാലതാമസം ഉണ്ടായി എന്ന് കോടതി പരാതികാരിയോട് ചോദിച്ചു. സിദ്ദിഖ് വലിയൊരു നടനാണ്. സിനിമയെ നിയന്ത്രിക്കുന്ന ഒരു വ്യക്തിയാണ്. ഇതുകൊണ്ടാണ് പരാതി നൽകാ തിരുന്നത് എന്ന് പരാതിക്കാരിയുടെ അഭിഭാഷക വ്യക്തമാക്കി. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Discussion about this post