കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ കളക്ടറുടെ റിപ്പോർട്ട് പുറത്ത്. നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ ഒ സി നൽകുന്നതിൽ നവീൻ കാലതാമസം വരുത്തിയിട്ടില്ല.
വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സർക്കാർ ഉത്തരവ് പ്രകാരമാണ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്.
അതേസമയം, നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ മുൻ പ്രസിഡന്റ് പി പി ദിവ്യയെ പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. ഇന്നലെയാണ് കേസില്‍ ദിവ്യയെ പ്രതി ചേർത്ത് ടൗൺ കണ്ണൂർ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി നവീൻ ബാബുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. കൂടുതൽ പേരെ പ്രതി ചേർക്കുന്ന കാര്യവും ആലോചനയിലുണ്ട്.
നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ, ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് ദിവ്യ പ്രതികരിച്ചത്. നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും പി പി ദിവ്യ അറിയിച്ചു. സിപിഎം നടപടി സ്വീകരിച്ചതിന് പിന്നാലെ താൻ രാജിവെക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് നൽകിയ ഔദ്യോഗിക കുറിപ്പിലാണ് പി പി ദിവ്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പി പി ദിവ്യ പ്രസ്താവനയിൽ വ്യക്തമാക്കി.
Discussion about this post