തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിലെ സംഘാടകൻ താനായിരുന്നില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പരിപാടിയിലേക്ക് താൻ ക്ഷണിച്ചിട്ടില്ല. അന്വേഷണം മുന്നോട്ട് പോവുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനാവില്ലെന്നും ജില്ല കളക്ടർ വ്യക്തമാക്കി.
ഈ പരിപാടി നടത്തിയത് കളക്ടർ അല്ല. സ്റ്റാഫ് കൗൺസിലാണ് എഡിഎമ്മിന്റെ യാത്രയയപ്പ് പരിപാടി നടത്തിയത്. അതിഥികളെ ക്ഷണിച്ചതും അവരാണ്. താനിക്ക് അതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചത് കളക്ടർ ആണോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കളക്ടർ തയ്യാറായില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മറുപടി പറയാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എഡിഎമ്മിന്റെ മരണത്തിൽ അന്വേഷണം നടക്കുകയാണ്. ഒരു സിവിൽ സർവന്റ് എന്ന നിലയിൽ എല്ലാ കാര്യങ്ങളും തുറന്ന് പറയാൻ സാധിക്കില്ലെന്നും കളക്ടർ പറഞ്ഞു.
നവീന്റെ കുടുംബത്തിന് കത്ത് കൊടുത്തത് അവരോടുള്ള ഒരു എംപതി കാരണം മാത്രമാണ്. അവരുടെ വിഷമത്തിനോടു കൂടി താനും നിൽക്കുന്നു എനിക്ക് ഉറപ്പുള്ളതുകൊണ്ടാണ്. ആ കത്ത് ഒരിക്കലും ഒരു കുറ്റസമ്മതമല്ല. കുടംബത്തിനുള്ള ഒരു അനുശോചന കത്ത് മാത്രമാണ്. പ്രോട്ടോകോൾ ലംഘനം ആവും എന്നതുകൊണ്ടാണ് പിപി ദിവ്യ അന്ന് സംസാരിച്ചപ്പോൾ തടയാതിരുന്നതെന്നും കളക്ടർ കൂട്ടിച്ചേർത്തു.
Discussion about this post