എറണാകുളം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി എസി ലോഫ്ളോർ ബസ് കത്തിനശിച്ചു. ഇന്ന് മൂന്നു മണിയോടെ എറണാകുളം ചിറ്റൂരിനടുത്ത് ഇയ്യാട്ടുമുക്ക് ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. എറണാകുളത്തുനിന്നു തൊടുപുഴയിലേക്ക് പോവുകയായിരുന്നു ബസിനാണ് തീപിടിച്ചത്.
അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. 21ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ അപകടമുന്നറിയിപ്പ് സംവിധാനത്തിൽനിന്നു അലാം ലഭിച്ചതോടെ ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. ഇതോടെ യാത്രക്കാരും ബസ് ജീവനക്കാരും ഉടനടി പുറത്തേക്കിറങ്ങി. അതിനാൽ തന്നെ വൻ ദുരന്തമാണ് ഒഴിവായത്. ബസിന്റെ പിന്നിൽനിന്നു തീയും പുകയും ഉയർന്നു.
സാങ്കേതിക തകരാറാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനകൾ നടന്നുവരികയാണ്. തീപിടിത്തത്തിൽ ബസിന്റെ ഗ്ലാസുകൾ പൊട്ടിത്തെറികകുയും സീറ്റുകൾ മുഴുവൻ കത്തി നശിച്ചിക്കുയും ചെയ്തു. നാട്ടുകാരും യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ, അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.












