ഹൈദരാബാദ്: മോമോസ് കഴിച്ചതിന് പിന്നാലെ യുവതി മരിച്ചു. ഹൈദരാബാദ് സ്വദേശിനി രേഷ്മ ബീഗം ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടർന്നാണ് രേഷ്മയുടെ മരണം എന്നാണ് സ്ഥിരീകരണം. രേഷ്മയ്‌ക്കൊപ്പം മോമോസ് കഴിച്ച മക്കൾ ഉൾപ്പെടെ 15 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ബൻജാര ഹിൽസിന് സമീപമുള്ള നന്ദി നഗറിലെ തെരുവിൽ നിന്നായിരുന്നു രേഷ്മ മക്കൾക്കൊപ്പം മോമോസ് കഴിച്ചത്. ശേഷം വീട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയതിന് പിന്നാലെ രേഷ്മയ്ക്ക് വയറിളക്കവും ശർദ്ദിയും അനുഭവപ്പെടുകയായിരുന്നു. മക്കൾക്കും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ഉടനെ ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും രേഷ്മ മരിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ രേഷ്മയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏകദേശം 60 ഓളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മോമോസിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി പോലീസ് ശേഖരിച്ചു.












