ശ്രീനഗർ: കിഴക്കൻ ലഡാക്കിലെ ഇന്തോ- ചെെന അതിർത്തിയിൽ പട്രോളിംഗ് ആരംഭിച്ച് ഇന്ത്യ- ചൈന സൈനികർ. പിൻവാങ്ങൽ നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഇരു വിഭാഗം സൈന്യവും പ്രദേശത്ത് പട്രോളിംഗ് ആരംഭിച്ചത്. ലഡാക്കുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ആദ്യപടിയാണ് ഇത്.
ദെംചുക്, ദിസ്പഞ്ച് സമതലം എന്നിവിടങ്ങളിലാണ് ഒരിടവേളയ്ക്ക് ശേഷം പട്രോളിംഗ് ആരംഭിച്ചത്. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപവും പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ പകൽ സമയങ്ങളിൽ മാത്രമാണ് ഇരു വിഭാഗം സൈന്യവും മേഖലകളിൽ ഉണ്ടാകുക. ശേഷം രാത്രികാലങ്ങളിലും നിരീക്ഷണം ആരംഭിക്കും. കരാറിലെ വ്യവസ്ഥകൾ കൃത്യമായി പാലിച്ചുകൊണ്ടാണ് പട്രോളിംഗ് നടക്കുന്നത്.
ബുധനാഴ്ചയാണ് കിഴക്കൻ ലഡാക്കിലെ പിൻവാങ്ങൽ നടപടികൾ പൂർത്തിയാതത്. ഇതിന് പിന്നാലെ ആകാശ നിരീക്ഷണം ഉൾപ്പെടെ ഇരുവിഭാഗം സൈനികരും നടത്തിയിരുന്നു. കമാൻഡർ തല ചർച്ചയുൾപ്പെടെ നടന്നതിന് ശേഷമാണ് പട്രോളിംഗ് സംബന്ധിച്ച് അന്തിമ ധാരണ ഉണ്ടായിരുന്നത്. ദെസ്പഞ്ച്, ദെംചോക് എന്നിവിടങ്ങളിലെ പരമ്പരാഗത പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇനിയും വ്യക്തത വരാനുണ്ട്. ഇതുമായി ബന്ധപ്പെട്ട സൈനിക തല ചർച്ചകൾ പുരോഗമിക്കുകയാണ്.










