എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ തടഞ്ഞ് ഹൈക്കോടതി. നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത് ആണ് ഹൈക്കോടതി തടഞ്ഞത്. എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
മുണ്ടക്കൈ, ചൂരൽമല മേഖലയിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ കണ്ടെത്തിയ ഭൂമിയാണ് ഹൈക്കോടതി ഇടപെട്ട് ഏറ്റെടുക്കൽ തടഞ്ഞത്. ഈ ഭൂമിയിൽ മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാൻ ആയിരുന്നു സംസ്ഥാന സർക്കാരിന്റെ പദ്ധതി. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിക്കുകയായിരുന്നു.
നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കുന്നതിനെതിരായ കേസിലാണ് ഹൈക്കോടതി ഇടപെടൽ. എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റുമാണ് കോടതിയെ സമീപിച്ചിരുന്നത്. ഹർജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കും എന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.
Discussion about this post