തിരുവനന്തപുരം :ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോർഡ്. ഇരുമുടിക്കെട്ടിൽ നിന്നും മൂന്ന് സാധനങ്ങൾ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കർപ്പൂരം, സാബ്രാണി, പനിനീര് എന്നിവ ഒഴിവാക്കണമെന്നാണ് അറിയിപ്പ്.
ഭക്തർ ഇരുമുടി കെട്ടിൽ കൊണ്ടുവരുന്ന് സാധനങ്ങളിൽ വലിയൊരു ഭാഗവും മാലിന്യമായി കൊണ്ടുപോയി കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. ഈ സാഹചര്യം മുൻനിർത്തിയാണ് നീക്കമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.
തന്ത്രി കണ്ഠര് രാജീവരുടെ അഭിപ്രായം സ്വീകരിച്ച ശേഷമാണ് ഈ മൂന്ന് സാധനങ്ങൾ ഒഴിവാക്കുന്നതിൽ പുതിയ തീരുമാനം എന്ന് ദേവസ്വം ബോർഡ് അറിയിച്ചു. കൂടാതെ ഇരുമുടികെട്ടിൽ ഉൾപ്പെടുത്താവുന്ന സാധനങ്ങളുടെ പുതിയ ലിസ്റ്റും ദേവസ്വം ബോർഡ് പുറത്ത് വിട്ടിട്ടുണ്ട്.
തന്ത്രി ദേവസ്വം ബോർഡിന് അയച്ച കത്തിൻറെ പൂർണ രൂപം
വിഷയം: ഇരുമുടികെട്ടിലെ പ്ലാസ്റ്റിക് സംബന്ധിച്ച്
ഇപ്പോൾ ശബരിമലയിൽ വരുന്ന അയ്യപ്പ ഭക്ത ജനങ്ങൾ കൊണ്ടുവരുന്ന ഇരുമുടികെട്ടിൽ ധാരാളം പ്ലാസ്റ്റിക് കടന്നുവരുന്നുണ്ട്. ഇത് ശബരിമലയിൽ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ ഇരുമുടികെട്ടിൽ ആവശ്യമില്ലാത്ത പല സാധനങ്ങളും നിറച്ചാണ് വരുന്നത്. ഇത് ഒഴിവാക്കേണ്ടതാണ്.
ഇരുമുടികെട്ടിൽ രണ്ട് ഭാഗങ്ങളാണ് ഉള്ളത്. മുൻ കെട്ട്- ശബരിമലയിൽ സമർപ്പിക്കാൻ പിൻകെട്ട്- ഭക്ഷണ പദാർത്ഥങ്ങൾ
പഴയകാലത്ത് അയ്യപ്പ ഭക്തന്മാർ നടന്നാണ് ശബരിമലയിലെത്തിയിരുന്നത്. അവർക്ക് ഇടയ്ക്ക് താവളമടിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള നാളികേരം, അരി തുടങ്ങിയവ പിൻകെട്ടിൽ കൊണ്ടുവരുകയാണ് രീതി.
ഇപ്പോൾ അതിൻറെ ആവശ്യമില്ല. അതിനാൽ പിൻകെട്ടിൽ കുറച്ച് അരി മാത്രം കരുതിയാൽ മതി. അത് ശബരിമലയിൽ സമർപ്പിച്ച് നിവേദ്യം വാങ്ങാൻ സാധിക്കും. മുൻകെട്ടിൽ ആവശ്യമില്ലാത്ത ചന്ദനത്തിരി, കർപ്പൂരം, പനിനീർ ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്. ഇതും അവിടെ ഉപയോഗിക്കുന്നില്ല. മുൻകെട്ടിൽ ഉണക്കലരി, നെയ്യ് തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപൊന്ന് ഇവ മാത്രം മതിയാകും.ഈ വിവരങ്ങൾ ദേവസ്വം ബോർഡ് പ്രസിഡൻറിൻറെ മുമ്പിൽ സമർപ്പിക്കുന്നു.
Discussion about this post