ന്യൂഡല്‍ഹി: ആഗ്രയിലെ ഹോട്ടലിൽ നിന്ന് കാണാതായ വളര്‍ത്തു നായയ്ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി സ്വദേശികളായ ദിപയൻ ഘോഷും കസ്തൂരി പത്രയും ആണ് പാരിതോഷികം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് ഇരുവരും അവധിക്കാലം ആഘോഷിക്കാനായി ആഗ്രയിലേക്ക് പോയത്.
ഇവരുടെ രണ്ട് വളർത്തു നായ്ക്കളെയും ഇവര്‍ കൂടെ കൊണ്ടുപോയിരുന്നു. നവംബർ ഒന്നിന് ആണ് ഇവർ ഹോട്ടലിൽ എത്തിയത്. തുടര്‍ന്ന് 2000 രൂപ നൽകി നായ്ക്കളുടെ സംരക്ഷണം ഹോട്ടൽ ജീവനക്കാർക്ക് കൈമാറി. നവംബർ മൂന്നിന് ഫത്തേപൂർ സിക്രിയിലേക്ക് പോയ ഇവർ തിരിച്ചെത്തിയപ്പോഴാണ് നായകളിലൊന്നിനെ കാണാതായതായി അറിഞ്ഞത്.
താജ്മഹൽ മെട്രോ സ്‌റ്റേഷനിൽ അവസാനമായി കണ്ട നായയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നവർക്ക് ദമ്പതികൾ ആദ്യം 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എന്നാൽ, രണ്ടുദിവസം കഴിഞ്ഞിട്ടും ഇതേക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ അവർ പ്രതിഫലം 50,000 രൂപയാക്കി ഉയര്‍ത്തുകയായിരുന്നു.
ഇതോടൊപ്പം കാണാതായ നായയെ തിരയുന്നതിനായി 30 കിലോമീറ്റർ ചുറ്റളവിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാന്‍ ദമ്പതികൾ 30-ലധികം ആളുകളെയാണ് ഏർപ്പാടാക്കി യിരിക്കുന്നത്.











