കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പാറമ്മലിനു സമീപം ചാലിയാറിന്റെ തീരത്ത് മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ചാലിയാർ പുഴയുടെ ചുങ്കപള്ളി കടവിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ഇന്ന് സന്ധ്യയോടെ പുഴയിൽ ചൂണ്ടയിട്ട് മത്സ്യം പിടിക്കാൻ പോയ ആളാണ് ഇവ ആദ്യം കണ്ടത്.
തുടർന്ന് ഇവര്‍ പന്തീരാങ്കാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രാദേശിക നീന്തൽ വിദഗ്ധരുടെ സഹായത്തോടെ പോലീസ് തലയോട്ടിയും അസ്ഥികളും കരക്കെത്തിച്ചു.
ചൂരൽ മലയിലെ ഉരുൾപൊട്ടലിൽ ഒഴുകി എത്തിയ തലയോട്ടിയും അസ്ഥിയും ആയിരിക്കും ഇതെന്നാണ് പോലീസിന്റെ നിഗമനം. നടപടികൾ പൂർത്തിയാക്കിയ ശേഷം തലയോട്ടിയും അസ്ഥികളും മെഡിക്കൽ കോളേജിലേക്ക് മാറ്റി.












