സോളാർ വൈദ്യുതി ഇടപാടുകൾക്കായി അദാനി ഗ്രൂപ്പിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് യു.എസ് കുറ്റപത്രത്തിൽ പരാമർശിച്ച സംസ്ഥാനങ്ങൾ ഭരിക്കുന്നത് പ്രതിപക്ഷമാണെന്ന് ബി.ജെ.പി . ഗൗതം അദാനിയുമായി അഴിമതിക്ക് ബിജെപി കൂട്ടുനിൽക്കുന്നുവെന്ന് കോൺഗ്രസ് എംപി ആരോപിച്ചതിന് പിന്നാലെയാണ് യു.എസ് കുറ്റപത്രത്തിൽ പരാമർശിച്ച സംസ്ഥാനങ്ങളുടെ ലിസ്റ്റ് പുറത്ത് വന്നത്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചുവെന്ന് ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു .
അദാനി ഗ്രൂപ്പിനെതിരെ യുഎസിൽ ചുമത്തിയിരിക്കുന്ന നാല് സംസ്ഥാനങ്ങളിലൊന്നും ബിജെപി ഭരിക്കുന്ന മുഖ്യമന്ത്രിമാർ ഇല്ല.2021 -2023 കാലയളവിൽ സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളുമായി കരാർ ഉറപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അദാനി ഗ്രൂപ്പ് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയതായാണ് യുഎസ് പ്രോസിക്യൂട്ടർമാർ പറയുന്നത്. സൗരോർജ്ജ കരാറുകൾ നേടാൻ ഇന്ത്യയിൽ 2000 കോടിയിലധികം രൂപ കൈക്കൂലി നല്കിയെന്ന് ആരോപിച്ചാണ് ഗൗതം അദാനിയും മരുമകനും അടക്കം എട്ടു പേർക്കെതിരെ അമേരിക്കൻ അന്വേഷണ ഏജൻസിയുടെ കുറ്റപത്രം. അമേരിക്കയിൽ നിന്ന് അദാനിയുടെ കമ്പനി നിക്ഷേപം സ്വീകരിച്ചത് കൈക്കൂലി വഴി നേടിയ കരാറുകൾ കാണിച്ചെന്നാണ് കുറ്റപത്രം . എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു .
ഒഡീഷ (അന്ന് നവീൻ പട്നായിക്കിന്റെ ബിജെഡി ഭരിച്ചിരുന്നത്), തമിഴ്നാട് (ഡിഎംകെയുടെ കീഴിൽ), ഛത്തീസ്ഗഡ് (കോൺഗ്രസിന്റെ കീഴിൽ), ജമ്മു-കശ്മീർ (കേന്ദ്ര ഭരണത്തിൻ കീഴിലാണ്) എന്നിവയാണ് യുഎസ് കുറ്റപത്രത്തിൽ ചേർത്തിരിുക്കുന്ന സംസ്ഥാനങ്ങൾ. ജഗൻ റെഡ്ഡി മുഖ്യമന്ത്രിയായിരിക്കെയാണ് ആന്ധ്രാപ്രദേശുമായി ഉപ്പു വച്ചത്. ആന്ധ്രാ സർക്കാരിലെ ഉന്നതരെ ഗൗതം അദാനി നേരിട്ട് കണ്ട് 1750 കോടി കൈകൂലി നൽകാൻ ഇടപാട് ഉണ്ടാക്കി എന്ന് കുറ്റപത്രത്തിൽ പറയുന്നു.











