കോട്ടയം : ഇ പി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ട്ഡിജിപി മടക്കിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എഡിജിപി മനോജ് ഏബ്രഹാം റിപ്പോർട്ട് തള്ളിയത്. വീണ്ടും അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം എസ്പിക്ക് എഡിജിപിക്കു നിർദേശം നൽകുക ആയിരുന്നു.
ഇ.പി.ജയരാജന്റെ ഉൾപ്പെടെ മൊഴികളിൽ വ്യക്തതക്കുറവ് ഉണ്ടെന്നാണ് കണ്ടെത്തൽ.ആത്മകഥ പ്രസിദ്ധീകരിക്കാൻ ധാരണാപത്രം ഉണ്ടായിരുന്നോ, ചോർന്നത് ഡിസിയിൽ നിന്നെങ്കിൽ അതിന് പിന്നിലെ ഉദേശ്യമെന്ത് എന്നീ കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് ആവശ്യം. ഡിസി ബുക്സുമായി കരാർ ഉണ്ടാക്കിയില്ലെന്ന് മൊഴി നൽകിയ ഇ പി ജയരാജൻ പക്ഷെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങൾ എങ്ങനെ ഡിസിയുടെ കൈവശം എത്തിയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല.










